CHUTTUVATTOM
ടൗൺ ബൈപ്പാസ് ; അടിസ്ഥാന സ്ഥല വില നിർണ്ണയം വേഗത്തിലാക്കും: എൽദോസ് കുന്നപ്പിള്ളി

പെരുമ്പാവൂർ : പെരുമ്പാവൂർ ടൗൺ ബൈപ്പാസിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനുള്ള നടപടികൾക്ക് അന്തിമ രൂപം നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ബൈപ്പാസിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി എം.എൽ.എ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ചു ധാരണയായത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നതിനാൽ കഴിഞ്ഞ ഒന്നര മാസമായി നടപടിക്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുവാൻ സാധിച്ചിരുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന സ്ഥല വില നിർണ്ണയം ഉടൻ തന്നെ പൂർത്തീകരിക്കും. ഇതിനായി പദ്ധതി പ്രദേശം സന്ദർശിച്ചു വേഗത്തിൽ റിപ്പോർട്ട് തയ്യാറാക്കും.
ജനുവരി അവസാനത്തോടെ സ്ഥല വില നിർണ്ണയിക്കുന്ന നടപടികൾ പൂർത്തിയാക്കി പദ്ധതിയുടെ ഡ്രാഫ്റ്റ് പ്രഖ്യാപനത്തിലേക്ക് കടക്കുമെന്ന് എം.എൽ.എ പറഞ്ഞു. പുനരധിവാസ പാക്കേജിന്റെ നടപടികളും ഇതിനൊപ്പം പൂർത്തീകരിക്കും. പദ്ധതിയുടെ സർവ്വേ നടപടികൾ ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ബ്ലോക്ക് 117 ന്റെ സർവ്വേ റിക്കോർഡ് മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതും രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. കെട്ടിടങ്ങളുടെ വില നിർണ്ണയം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഭൂമി ഏറ്റെടുക്കൽ വിഭാഗം തഹസിൽദാർക്ക് ഈ മാസം തന്നെ സമർപ്പിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് എം.എൽ.എ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു ജനുവരിയിൽ ജില്ല ഭരണകൂടത്തിന് കൈമാറും.
ടൗൺ ബൈപ്പാസിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച പദ്ധതി രേഖയിൽ ആവശ്യമായി വന്ന തിരുത്തലുകൾ വരുത്തി രണ്ടാഴ്ചക്കുള്ളിൽ സമർപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഇതിനുള്ള നടപടികൾ എത്രയും വേഗത്തിൽ പൂർത്തികരിക്കുവാൻ പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കുന്ന കിറ്റ്കോ അധികൃതർക്ക് എം.എൽ.എ നിർദ്ദേശം നൽകി.
പെരുമ്പാവൂർ ബൈപാസിനായി 133. 24 കോടി രൂപയുടെ അനുമതിയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി ) നൽകിയിട്ടുള്ളത്. എന്നാൽ രണ്ടാം ഘട്ടതിനായി മാത്രം 170. 53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരും. സ്ഥലം ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ട പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് കിഫ്ബിയിൽ സമർപ്പിച്ചു. ഇതോടെ ബൈപ്പാസ് രണ്ട് ഘട്ടങ്ങളിലായി പൂർത്തികരിക്കുന്നതിനുള്ള ചെലവ് 200 കോടി കടക്കും.
പെരുമ്പാവൂർ, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത്. രണ്ട് വരി പാതയായി നിർമ്മാണം പൂർത്തികരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെരുമ്പാവൂർ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ഈ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത് കിറ്റ്‌കോയാണ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ കേരളയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ ഡെപ്യൂട്ടി കളക്ടർ പി. രാജൻ, തഹസിദാർമാരായ സീനത്ത് എം.എസ്, എം.സി ജ്യോതി, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ.പി സന്തോഷ്, അസിസ്റ്റന്റ് എൻജിനിയർ അരുൺ എം.എസ്, റോയി ജോൺ, ഡി. സുദർശന ഭായി, പി.കെ സുശീല, സജീല എം.എം, നിഷ ജി, ഷെറിൻ സി. ജോസ് എന്നിവർ സംബന്ധിച്ചു.
CHUTTUVATTOM
മാർ ബസേലിയോസ് നഴ്സിംഗ് കോളേജിന്റെ 20ാം വാർഷികം ആഘോഷിച്ചു.

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി അനുവദിച്ച അധിക ബാച്ചിന്റെയും നഴ്സിംഗ് കോളേജിൽ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും, സ്റ്റുഡന്റ് യൂണിയന്റെയും ഉദ്ഘാടനം മുൻ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. എം.ബി.എം.എം. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു കൈപ്പിൽ അദ്ധ്യക്ഷത വഹിച്ചു.മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ ആ മുഖപ്രസംഗം നടത്തി.
കോതമംഗലം എം.എൽ.എ. ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മജീദ്, കേരള നഴ്സിംഗ് കൗൺസിൽ മെമ്പർ എം.എം. ഹാരിസ്, കെ.എ. നൗഷാദ്, കെ.എ. ജോയി,എം.ബി.എം.എം അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ചെറിയ പള്ളി ട്രസ്റ്റി ബിനോയി തോമസ് മണ്ണംഞ്ചേരി, നഴ്സിംഗ് കോളേജ് പ്രൻസിപ്പാൾ സെല്ലിയാമ്മ കുരുവിള, നഴ്സിംഗ് സ്കൂൾ പ്രൻസിപ്പാൾ ജൂലി ജോഷ്വ . എം എസ് എൽദോസ് , ടി.കെ.എൽദോസ് എന്നിവർ പ്രസംഗിച്ചു.
CHUTTUVATTOM
കോതമംഗലം താലൂക്കിലെ അങ്കന്‍വാടികളില്‍ അമൃതംപൊടി വിതരണം നിലച്ചതായി പരാതി

കോതമംഗലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ അങ്കന്‍വാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അമൃതംപൊടി വിതരണം നിലച്ചതായി പരാതി. താലൂക്കില്‍ 236 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം അങ്കന്‍വാടികളിലും രണ്ട് മാസത്തോളമായി അമൃതം പൊടി വിതരണം നിലച്ചിട്ട് വിതരണം നിലച്ചിതില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്്. രക്ഷിതാക്കളും അങ്കന്‍വാടി ജീവനക്കാരും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം. ആറ് മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് അമൃതംപൊടി നല്‍കുന്നത്. ഒരു കുഞ്ഞിന് ദിവസേന 135 ഗ്രാം എന്ന തോതില്‍ ഒരു മാസത്തേക്ക്്് അഞ്ഞൂറ് ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളാണ് നല്‍കുന്നത്. പെരുമ്പാവൂര്‍ വെങ്ങോല ഭാഗത്ത് നിന്ന് കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് താലൂക്കില്‍ ഉള്‍പ്പെടെ അമൃതം പൊടി വിതരണം ചെയ്തിരുന്നത്. യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. യൂണിറ്റിന്റെ അറ്റകുറ്റപണി നടക്കുന്നതിനാലാണ് അമൃതം പൊടിയുടെ വിതരണം മുടങ്ങിയിട്ടുള്ളതെന്നാണ് അധികൃതര്‍ അങ്കന്‍വാടി ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് യൂണിറ്റുകളില്‍ നിന്ന് അമൃതംപൊടി എത്തിക്കാനും നടപടിയുണ്ടായില്ല. അടുത്തമാസം പൊടി ലഭ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
CHUTTUVATTOM
പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു

പൈങ്ങോട്ടൂര്‍ : ശ്രീനാരായണഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു. കോളേജ് പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി സാജു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആശ എന്‍.പി അധ്യക്ഷത വഹിച്ചു. 2022-23 അധ്യയന വര്‍ഷത്തെ കോളേജ് മാഗസിന്‍ ‘ചിമിഴ്’ പ്രകാശനം ഗുരുചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഹനി പൂമ്പാലവും, 2019-20 അധ്യയന വര്‍ഷത്തെ മാഗസിന്‍ ‘മുക്കൂറ്റി’ പ്രകാശനം ഗുരു ചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ശോഭ ശശി രാജും നിര്‍വഹിച്ചു. മാനേജര്‍ ജോമോന്‍ മണി,പ്രസിഡന്റ് സുരേന്ദ്രന്‍ ആരവല്ലി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീനി എം.എസ്, പി.റ്റി. എ വൈസ് പ്രസിഡന്റ് ഫീനിക്‌സ് സാല്‍മോന്‍, മുന്‍ പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് തകിടിയില്‍, ചെയര്‍മാന്‍ ജിതിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
-
CRIME4 days ago
യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച പ്രതിയെ കോതമംഗലം പോലീസ് പിടികൂടി.
-
NEWS5 days ago
നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം.
-
NEWS6 days ago
ഐ.പിഎസുകാർ സഞ്ചരിച്ചിരുന്ന വാഹനം അപടകടത്തിൽപ്പെട്ടു
-
CRIME6 days ago
ഓൺലൈൻ വഴി വില കൂടിയ വാച്ച് വാങ്ങിയ ശേഷം കേടാണെന്ന് പറഞ്ഞ് പണം തട്ടുന്ന കേസിൽ യുവാവ് അറസ്റ്റിൽ
-
CRIME6 days ago
ലോറി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
NEWS6 days ago
മൂന്ന് മാസം മുൻപ് കോൺഗ്രീറ്റു ചെയ്ത കോതമംഗലം – പോത്താനിക്കാട് കുത്തി പൊളിച്ച് വാട്ടർ അതോറിറ്റിയുടെ വിനോദം
-
NEWS2 days ago
ആലുവ – കോതമംഗലം നാല് വരിപ്പാത: റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി.
-
NEWS3 days ago
നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിയും വാര്‍ഡ് മെമ്പറും തമ്മില്‍ അസഭ്യവര്‍ഷം