പെരുമ്പാവൂർ : എം.എൽ.എ ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയ ഒക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഫർണ്ണിച്ചറുകളും എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. 20 ലക്ഷം രൂപയുടെ വിവിധ ഉപകരണങ്ങൾ ആണ് ലഭ്യമാക്കുന്നത്. ആശുപത്രി ശിശു സൗഹൃദമാക്കുന്നതിന് കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കസേരകളും ഇതിനൊപ്പം നൽകും. ഇതിൽ ആദ്യഘട്ടമായി വിവിധ ഉപകരണങ്ങൾ ആരോഗ്യ കേന്ദ്രത്തിൽ എത്തി. പൊതുമേഖല സ്ഥാപനമായ കെല്ലിന് വേണ്ടി പെരുമ്പാവൂർ സർജ്ജിക്കൽസ് ആണ് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തത്.
പ്രദേശികമായി മികച്ച ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മെഡിക്കൽ ഉപകരണങ്ങൾ കൂടി അനുവദിച്ചതെന്ന് എംഎൽഎ പറഞ്ഞു. ഡോക്ടർമാർക്കുള്ള ഫർണ്ണിച്ചറുകൾ ഉൾപ്പെടെയാണ് ആരോഗ്യ കേന്ദ്രത്തിന്റെ വികസനം സാധ്യമാക്കുന്നത്. ലബോറട്ടറി ശീതികരിക്കും. ലബോറട്ടറിയിൽ വിവിധ പരിശോധനക്കായുള്ള ഹോമോതോളജിക്കൽ അനലൈസർ, യൂറിൻ അനലൈസർ, ഹോർമോൺ അനലൈസർ, റിയജന്റ്സ് എന്നിവ സ്ഥാപിക്കും. ഇമ്മ്യുണൈസേഷൻ മുറിയിൽ വെയിംഗ് മെഷ്യൻ മൈനർ ഓപ്പറേഷൻ തിയേറ്ററിൽ ഐ.യു.ബി ഇൻസ്‌ട്രേമെന്റ് കിറ്റ്, സ്റ്റെറിലൈസിംഗ് ബോക്സ്, മരുന്നുകൾ സൂക്ഷിക്കുന്നതിന് ട്രോളികൾ, ടോർച്, സ്റ്റീൽ ബൗളുകൾ, രോഗിക്കുള്ള ബെഡ്, രോഗിയെ നിരീക്ഷിക്കുന്നതിനുള്ള ബെഡ് എന്നിവയാണ് ആദ്യ ഘട്ടമായി ആരോഗ്യ കേന്ദ്രത്തിൽ എത്തിയത്.
ഏകദേശം ഇരുന്നൂറോളം രോഗികൾ പ്രതിദിനം ഇവിടെ ചികിൽസ തേടിയെത്തുന്നുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റ് ഒക്കൽ ആരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. വയോജന കൗമാര ആരോഗ്യ ക്ലിനിക്ക്, ജീവിതശൈലീ വിഷാദ രോഗ, കാഴ്ച പരിശോധനാ ക്ലിനിക് എന്നി സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
മിനി ഓപ്പറേഷൻ തിയേറ്റർ, അഡ്മിനിസ്ട്രേഷൻ ഓഫിസ്, മുലയൂട്ടുന്നതിനുള്ള സൗകര്യം, പോസ്റ്റ് ഓപ്പറേഷൻ കെയർ മുറി, സ്റ്റേറിലൈസേഷൻ മുറി, സ്റ്റോർ സൗകര്യം, കോൺഫറൻസ് ഹാൾ, പബ്ലിക്ക് ഹെൽത്ത് സെന്റർ മുറി, ഇമ്മ്യൂനൈസേഷൻ മുറി, വിശ്രമ മുറി, ശുചിമുറികൾ എന്നിവ അടങ്ങുന്ന പുതിയ കെട്ടിടമാണ് എം.എൽ.എ ഫണ്ടിൽ നിന്നും 88 ലക്ഷം രൂപ അനുവദിച്ചു നിർമ്മാണം പൂർത്തിയാക്കിയത്. രോഗികൾക്കുള്ള സേവനം, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയവ ഉറപ്പു വരുത്തി ആരോഗ്യ കേന്ദ്രത്തിന് രാജ്യാന്തര അംഗീകാരം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി എം.എൽ.എ അറിയിച്ചു.