CRIME
ഇലന്തൂർ നരബലി; കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയുടെ കൊലപാതക കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു

പെരുമ്പാവൂർ : ഇലന്തൂർ നരബലി കേസിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. കാലടി മറ്റൂരിൽ താമസിച്ചിരുന്ന ഇടുക്കി സ്വദേശിയായ റോസിലിയെ കൊലപ്പെടുത്തിയ കേസിന്‍റെ കുറ്റപത്രമാണ് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേല്‍നോട്ടത്തില്‍ അഡീഷണൽ പോലീസ് സൂപ്രണ്ട് ടി.ബിജി ജോർജ്ജ് തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 4 ൽ സമർപ്പിച്ചത്. ബലാൽസംഗവും കൊലപാതകശ്രമവും മോഷണവും അടക്കം നിരവധി കേസിലെ പ്രതിയായ എറണാകുളം ഗാന്ധിനഗറിൽ വാടകയ്ക്ക് താമസിക്കുന്ന വാഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52) ആണ് കേസിലെ മുഖ്യ സൂത്രധാരൻ. ഐശ്വര്യ പൂജയ്ക്കെന്ന വ്യാജേന നിരാലംബരായ സ്ത്രീകളെ പത്തനംതിട്ട ഇലന്തൂരിലുള്ള രണ്ടാം പ്രതി കടകംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (67) ഭാര്യ ലൈല (58) എന്നിവരുടെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷണങ്ങളായി മുറിച്ച് മാംസം പാകം ചെയ്ത് ഭക്ഷിക്കുകയും, ഫ്രിഡ്ജിൽ സൂക്ഷിക്കുകയും, ബാക്കി ഭാഗങ്ങൾ പറമ്പിൽ കുഴിച്ചിടുകയുമായിരുന്നു.
പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവർക്കെതിരെ കൊലപാതകത്തിനു പുറമെ കൂട്ട ബലാൽസംഗം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോവൽ, കുറ്റകരമായ ഗൂഡാലോചന, മനുഷ്യകടത്ത്, മൃതദേഹത്തോടുള്ള അനാദരവ്, മോഷണം, തെളിവു നശിപ്പിക്കൽ, കുറ്റകരമായ ഗൂഡാലോചന എന്നീ കുറ്റങ്ങൾ കൂടി ചുമത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട റോസിലിയുടെ ദേഹത്തുണ്ടായിരുന്ന സ്വർണ മോതിരം പ്രതികൾ ഇലന്തൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ചിരുന്നതും, അവരുടെ മൊബൈൽ ഫോൺ ആലപ്പുഴ എ.സി. കനാലിൽ എറിഞ്ഞ് കളഞ്ഞതും പോലീസ് വീണ്ടെടുത്തിരുന്നു. 200 ലധികം സാക്ഷിമൊഴികളും, 60 ഓളം മഹസറുകളും, 130 ലധികം രേഖകളും, കൊലപാതകത്തിനുപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം 50 ഓളം തൊണ്ടി മുതലുകളും മൂവായിരത്തോളം പേജുള്ള കുറ്റപത്രത്തിന്‍റെ ഭാഗമാണ്. മൃതദേഹഭാഗങ്ങൾ പോലീസ് വീണ്ടെടുക്കുകയും ഡി.എന്‍.എ പരിശോധനയിലൂടെ മരണപ്പെട്ടവരെ തിരിച്ചറിയുകയും ചെയ്തു. മൃതദേഹഭാഗങ്ങൾ അഴുകി നശിച്ചിരുന്നതിനാൽ ഫോറൻസിക് , സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച് കുറ്റപത്രത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട് പ്രതികൾ അറസ്റ്റിലായി എണ്‍പത്തിഒന്‍പതാമത്തെ ദിവസമാണ് റൂറൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പത്മ എന്ന സ്ത്രീയെ കടവന്തറ സ്റ്റേഷൻ പരിധിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കാര്യത്തിന് കടവന്തറ പോലീസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ജനുവരി 6 ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 8 ൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിൽ കൊച്ചി സിറ്റി ഡി.സി.പി എസ്.ശശിധരൻ, പെരുമ്പാവൂർ എ.സി.പി യായിരുന്ന അനുജ് പലിവാൽ, മുളന്തുരുത്തി എസ്.എച്ച്.ഒ പി.എസ്.ഷിജു, കാലടി എസ്.എച്ച്.ഒ എന്‍.എ.അനൂപ്, എസ്.ഐമാരായ ടി.ബി.ബിബിൻ, പി.സി.പ്രസാദ്, എ.എസ്.ഐ ടി.എസ്. സിജു, എസ്.സി.പി.ഒ മാരായ എം.വി.ബിനു, എം.ആര്‍.രാജേഷ്, പി.എ.ഷിബു, കെ.പി.ഹബീബ്, വി.ആര്‍.അനിൽകുമാർ, എം.എസ്.ദിലീപ്കുമാർ, പി.എം.റിതേഷ് എന്നിവർ അംഗങ്ങളായിരുന്നു. എറണാകുളം റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ നിരവധി പോലീസുദ്യോഗസ്ഥർ കേസന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ സംഘത്തിന് പിന്തുണ നൽകി.
പെരുമ്പാവൂർ ജിഷ വധക്കേസിലെയും, കൂടത്തായി കേസിലെയും സ്പെഷ്യൽ പ്രൊസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ്. എന്‍.കെ.ഉണ്ണികൃഷ്ണനാണ് ഈ കേസിലെയും സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടറായി നിയമിതനായിരിക്കുന്നത്.
CRIME
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

മുവാറ്റുപുഴ : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഐരാപുരം കുഴൂർ കുന്നുകുരുടി ഭാഗത്ത് പാറത്തട്ടയിൽ വീട്ടിൽ മനു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുന്നത്തുനാട്, കുറുപ്പംപടി, മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധികളിൽ മയക്കുമരുന്ന്, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്. കഴിഞ്ഞ ജനുവരി,ഫെബ്രുവരി മാസങ്ങളിൽ മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത 5 മോഷണ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
കുന്നത്ത് നാട് എസ്.ഐ എ.എൽ അഭിലാഷ്, എസ്.സി പി.ഒ വർഗീസ് ടി. വേണാട്ട്, സി.പി. ഒമാരായ ജോബി ചാക്കോ , അൻവർ ,ശ്രീജിത്ത് തുടങ്ങിയവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 78 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 53 പേരെ നാട് കടത്തി. നിരന്തര കുറ്റവാളികൾക്കെതിരെ വരും ദിവസങ്ങളിൽ കാപ്പ ഉൾപ്പടെയുള്ള കൂടുതൽ നിയമനടപടികൾ ഉണ്ടാവുമെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു.
CRIME
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.

മുവാറ്റുപുഴ : മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ. മുവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂർ മംഗലത്തുനട ഭാഗത്ത് വാരിക്കാട്ടിൽ വീട്ടിൽ ഷിജു രാജപ്പൻ (42), വെങ്ങോല ചിറപ്പുള്ളി വീട്ടിൽ താഹിർ പരീത് (34), ഐരാപുരം ഏറ്റകുടി വീട്ടിൽ ജോൺസൻ മത്തായി (34) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.റാക്കാട് ഭാഗത്ത് അർദ്ധരാത്രിയിൽ കാറിൽ എത്തിയശേഷം മലഞ്ചരക്ക് കട കുത്തിതുറന്ന് 60 കിലോയോളം കുരുമുളക്, 20 കിലോയോളം ജാതിക്ക അഞ്ചു കിലോയോളം ജാതിപത്രി എന്നിവയാണ് മോഷ്ടിച്ചത്. ഷിജുവിനും ജോൺസണും ചാലക്കുടി,വാഴകുളം, കല്ലൂർക്കാട്, പുത്തൻകുരിശ്, കുന്നത്തുനാട് എന്നിവിടങ്ങളിൽ മോഷണകേസ് നിലവിൽ ഉണ്ട്. താഹിർ വാടകക്ക് എടുത്ത കാറിൽ കറങ്ങി നടന്നാണ് ഇവര്‍ മൂവരും മോഷണം നടത്തി വന്നിരുന്നത്. കാലടിയിലെ മലഞ്ചരക്ക് കടയിൽ നിന്ന് മോഷണമുതലുകൾ അന്വേഷണസംഘം കണ്ടെടുത്തു.
സ്റ്റേഷൻ ഹൌസ് ഓഫീസർ കെ.എൻ.രാജേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ മാരായ വിഷ്ണു രാജു, കെ.എസ്.ജയൻ, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ പി.എസ്.ജോജി, സീനിയർ സിപിഓമാരായ അനസ്, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്.
CRIME
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ

കുറുപ്പംപടി : ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ . ഒഡീഷാ കണ്ഠമാൽ ഗുന്ധാനിയിൽ ലൂണാനായിക് (37) നെയാണ് കുറപ്പംപടി പോലീസ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വട്ടക്കാട്ടുപടിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കണ്ടമാലിൽ നിന്നും കിലോയ്ക്ക് മൂവായിരം രൂപാ നിരക്കിലാണ് ഇയാൾ കഞ്ചാവ് വാങ്ങിയത്. ഇവിടെ ഇരുപതിനായിരത്തിലേറെ രൂപയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. ആദ്യമായിട്ടാണ് ഇവിടേക്ക് വരുന്നത്. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് പിടികൂടിയത്.
പോലീസിനെക്കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാൾ ആർക്കുവേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് അന്വേഷണമാരംഭിച്ചു. ഇൻസ്പെക്ടർ എം.കെ സജീവൻ ,എസ്.ഐമാരായ ടി.ബി ബിബിൻ, അബ്ദുൾ ജലീൽ എസ് സി പി ഒ അനീഷ് കുര്യാക്കോസ്, ഷാജി, സി.പി.ഒ മാരായ അനസ്, സന്ദീപ് തുടങ്ങിയാണ് അന്വേഷണ സംഘത്തിലുള്ളത്.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE5 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME3 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS5 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS6 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS6 days ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
CRIME6 days ago
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ
-
NEWS1 week ago
കോതമംഗലം താലൂക്കിൽ 51 പേർക്കു കൂടി പട്ടയം അനുവദിക്കുവാൻ തീരുമാനമായി – ആന്റണി ജോൺ എംഎൽഎ.