കോതമംഗലം: ആദിവാസി സമൂഹത്തിൻ്റെ പുരാതന ആചാരമായ പായസ പൂജ കാടിൻ്റെ നടുവിൽ ഭക്തി സാന്ദ്രമായി നടന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പായസ പൂജ നടന്നത്.
കാടും വിശ്വാസവും ഒരുമിക്കുന്ന അപൂർവ കാഴ്ചക്കായിരുന്നു ഇന്ന് ക്ണാച്ചേരി സാക്ഷ്യം വഹിച്ചത്. ക്ടാത്താട്ടമ്മയുടെ പ്രീതിക്കായി ആദിവാസി സമൂഹം തലമുറകളായി തുടരുന്ന ഈ ആചാരത്തിൽ,കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നെത്തിയനൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
ക്ണാച്ചേരി വനത്തിനുള്ളിലെ വിശാലമായ പാറയിലാണ് പായസ പൂജയ്ക്കുള്ള ചടങ്ങുകൾ നടന്നത്. വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ഈ പാറയിലേക്കാണ് വിശ്വാസികൾ ആദ്യമെത്തുന്നത്. ഈ പാറയ്ക്കു മുകളിൽ രണ്ട് ദ്വാരങ്ങൾ ഉണ്ട്. നിറയെ വെള്ളമുള്ള ഈ ദ്വാരങ്ങൾ ശിവഭഗവാൻ്റെ നാസാദ്വാരങ്ങൾ ആണെന്നാണ് സങ്കല്പം. ഈ ദ്വാരങ്ങൾക്ക് മുന്നിൽ പൂജാരി തെളി വിളക്ക് വയ്ക്കുന്ന തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
കാടിന്റെ നടുവിലെ പാറപ്പുറത്ത് ഒരുക്കിയ അടുപ്പിൽ,അരിപ്പായസമാണ് ദേവിക്ക് നിവേദ്യമായി തയ്യാറാക്കുന്നത്. ഒപ്പം തിണ്ണിക്കിഴങ്ങും ചുട്ടെടുക്കും.വിവിധ ഊരുകളിൽ നിന്നുള്ള കുടുംബങ്ങൾ ഒന്നിച്ചു ചേർന്ന്പൂജയിൽ പങ്കാളികളാവുന്നത് ഈ ചടങ്ങിന്റെ പ്രത്യേകതയാണ്.
12 ദിവസം വ്രതമെടുത്ത് ക്ണാച്ചേരി ക്ടാത്താട്ടമ്മക്ക് പായസവും, തിണ്ണിക്കിഴങ്ങ് ചുട്ട് നിവേദിക്കുന്നതുമാണ് പായസ പൂജയുടെ പ്രധാന ചടങ്ങ്. തൊട്ടടുത്ത ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിൽ നാളികേരം ഉടക്കുന്ന ചടങ്ങുമുണ്ട്.
പായസപ്പാറയിലെത്തിച്ചേർന്നാൽ പായസം ഉണ്ടാക്കുന്നതിൻ്റെ ഒരുക്കങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള കപ്പപുഴുങ്ങിയതും അച്ചാറും എല്ലാവരും ചേർന്ന് കഴിക്കും. പിന്നീട് പായസത്തിൽ ചേർക്കാനുള്ള തേങ്ങയും, ശർക്കരയും ഒരിടത്ത് ഒരുക്കുമ്പോൾ, മറ്റൊരു സംഘം അടുപ്പ് കൂട്ടി അരി വേവിക്കുന്ന തിരക്കിലായിരിക്കും. മറ്റൊരു സംഘത്തിൻ്റെ നേതൃത്വത്തിൽ കൊട്ടി, ഉറുമിശി, കുഴൽ തുടങ്ങിയ പരമ്പരാഗത വാദ്യ ഉപകരണങ്ങൾ ഉപയോഗിച്ച് താളമേളങ്ങൾ ഒരുക്കും. നൃത്തവും പാട്ടും ചെണ്ടമേളവും എല്ലാം കൂടി ആകുമ്പോൾ കാടകം ഒരു ഉത്സവപ്രതീതിയിൽ ആയി മാറും.
രോഗങ്ങളിൽനിന്നും, പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും രക്ഷ നേടി വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന ഐശ്വര്യവും സമൃദ്ധിയും, പരമ്പരാഗതമായി തുടർന്നു വരുന്ന ഈ പായസ പൂജയിലൂടെ കൈവരുമെന്നാണ് ഇവരുടെ വിശ്വാസം.






















































