Connect with us

Hi, what are you looking for?

AUTOMOBILE

സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പിഴ കുറച്ചു, മദ്യപിച്ച് വാഹനമോടിച്ചാലുള്ള പിഴ 10,000 ആയി തുടരും

തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമ പ്രകാരം കുത്തനെ ഉയര്‍ത്തിയ പിഴത്തുക കുറയ്ക്കാനുള്ള തീരുമാനത്തിന് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഉയര്‍ന്ന പിഴയ്‌ക്കെതിരേ വ്യാപക വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് പിഴ കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിര്‍പ്പു കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം നിശ്ചയിച്ചിരുന്ന നിയമലംഘനങ്ങള്‍ക്ക് നിലവിലെ കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറച്ചു കൊണ്ടുള്ള തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭ യോഗം എടുത്തിട്ടുള്ളത്. ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്ന വിവരങ്ങൾ അനുസരിച്ചു പ്രത്യേക ശിക്ഷ പറയാത്തവയ്ക്ക് ആദ്യകുറ്റത്തിന് നിലവിലുള്ള നിരക്ക് 500/- രൂപ എന്നത് 250/- രൂപയായും അത് ആവര്‍ത്തിച്ചാലുള്ളതിന് 1500/ രൂപ എത് 500/ രൂപയായും പുതുക്കി നിശ്ചയിച്ചു. അധികാരികളുടെ ഉത്തരവ് പാലിക്കാത്തതിനും തെറ്റായ വിവരം, രേഖ നല്‍കല്‍ കുറ്റത്തിനും 2000/-രൂപ എന്നത് 1000/- രൂപയായും കുറച്ച് നിശ്ചയിച്ചിട്ടുണ്ട്.

കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാതെ ജോലി ചെയ്യുന്നതിന് 10000/- രൂപ എന്നത് 1000/- രൂപയാക്കി കുറച്ചു.  അമിത വേഗത്തിന് വാഹന ഉടമയ്ക്ക് ആദ്യ കുറ്റത്തിന് ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 1000/- രൂപ മുതല്‍ 2000/- രൂപ വരെയുള്ളത് 1500/- രൂപയായും  മീഡിയം/- ഹെവി വെഹിക്കിളുകള്‍ക്ക്  2000/- മുതല്‍ 4000/- രൂപ വരെയുള്ളത് 3000 രൂപയായി നിജപ്പെടുത്തി. അപകടകരമായ ഡ്രൈവിംഗിന് (മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് മാത്രം) കുറഞ്ഞത് 1000/- രൂപ, കൂടിയത് 5000/- രൂപ എന്നത് പൊതുവായി 2000/- രൂപയും സാമുഹ്യസേവനവും എന്നാക്കി നിശ്ചയിച്ചു.  ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 10000/- രൂപ എന്നത് 5000/- രൂപയും സാമൂഹ്യ സേവനവും എന്നാക്കി പുതുക്കി നിശ്ചയിച്ചു. പന്തയ ഓട്ടം ആദ്യകുറ്റത്തിന് 10000/- രൂപ എന്നത് 5000/- രൂപയായും കുറച്ചു. റോഡ് സുരക്ഷ മാനദണ്ഡങ്ങള്‍/ ശബ്ദ-വായു മലിനീകരണം ആദ്യകുറ്റത്തിന് 10000/ രൂപ എന്നത് 2000/- രൂപയായി കുറച്ചു. പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍ ആദ്യ കുറ്റത്തിന് 2000/- രൂപ മുതല്‍ 5000/- രൂപ വരെ എന്നത് 3000/- രൂപയായും ഈ കുറ്റം ആവര്‍ത്തിച്ചാല്‍ 5000/ രൂപ മുതല്‍ 10000/- രൂപ എന്നുള്ളത് 7500/- രൂപയായും നിജപ്പെടുത്തി. അമിതഭാരത്തിന് (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 2000 രൂപ  എന്ന നിരക്കില്‍) പരമാവധി 20000/- രൂപ എന്നത്  (അനുവദനീയമായ ഭാരത്തിന് മുകളില്‍ ഓരോ ടണ്ണിന് 1500/- രൂപ  എന്ന നിരക്കില്‍) പരമാവധി 10000/- രൂപയായി കുറച്ചിട്ടുണ്ട്. അമിതഭാരം, നിര്‍ത്താതെ പോയാല്‍ 40000/- രൂപ എന്നത് 20000/ രൂപയായി കുറച്ചു.

അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ ഓരോ അധിക യാത്രക്കാരനും 200/- രൂപ വീതം എന്നത് 100/- രൂപയായി കുറച്ചു നിശ്ചയിച്ചു. സീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000/- രൂപ എന്നത് 500/- രൂപയായും കുറച്ചു നിശ്ചയിച്ചു. ആംബുലന്‍സ്/ ഫയര്‍ സര്‍വ്വീസ് എന്നിവയ്ക്ക് സൈഡ് കൊടുക്കാതിരിക്കുന്നതിന് 10000/ രൂപ എന്നത് 5000/- രൂപയായി കുറച്ചു. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കല്‍ ആദ്യകുറ്റത്തിന് പിഴയില്‍ മാറ്റമില്ല. എന്നാല്‍ ഇത് ആവര്‍ത്തിച്ചാല്‍ 4000 /- രൂപ എന്നത് 2000/- രൂപയായി പുതുക്കി നിശ്ചയിച്ചു. രജിസ്റ്റര്‍ ചെയ്യാതെ / ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഉപയോഗിക്കല്‍ ആദ്യകുറ്റത്തിന് 2000/- രൂപ എന്നത് 3000/- രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഇവിടെ സൂചിപ്പിക്കാത്ത മറ്റ് വകുപ്പുകളില്‍ 01.09.2019 മുതല്‍ നിലവില്‍ വന്ന നിരക്ക് തന്നെ തുടരുന്നതാണ്. സെപ്തംബര്‍ ഒന്ന് മുതലായിരുന്നു പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം രാജ്യത്ത് നിലവില്‍ വന്നിരുന്നത്. 1000 രൂപ മുതല്‍ 25,000 രൂപ വരെയായിരുന്നു വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ. എന്നാല്‍ ജനങ്ങളില്‍നിന്ന് വലിയ വിമര്‍ശനം ഉയര്‍ന്നതോടെ ഗുജറാത്ത് അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ ഈ പിഴത്തുക പകുതിയായി കുറച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like