EDITORS CHOICE
കോതമംഗലംകാർക്ക് അഭിമാന നിമിഷം; ആചാര്യ എം.കെ.കുഞ്ഞോൽ മാഷ് പത്മശ്രീ പുരസ്‌ക്കാര നിറവിൽ

കോതമംഗലം: നവോത്ഥാന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ എപ്പോഴും കാവിമുണ്ടുടുത്ത്, നരച്ച താടിയുമായി സംന്യാസിയെപ്പോലെ ഒരു ചെറിയ മനുഷ്യനെ കാണാം. എണ്‍പതുകള്‍ പിന്നിട്ടിട്ടും സമരവീര്യം ഒട്ടും ചോരാതെ കത്തുന്ന യൗവനത്തിന്റ തീക്ഷ്ണത ആവാഹിക്കുന്ന എം.കെ. കുഞ്ഞോല്‍ മാസ്റ്ററാണിത്. ഹരിജനോദ്ധാരണത്തിനും സാമൂഹ്യനീതിക്കും ക്ഷേത്രവിമോചന പോരാട്ടങ്ങള്‍ക്കുമായി അറുപത്തിയഞ്ച് വര്‍ഷമായി തുടരുന്ന അവിരാമമായ യാത്രകള്‍ എണ്‍പത്തിയൊന്നിലും തുടരുകയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ആദര്‍ശനിഷ്ഠമായ ജീവിതം ഒരിക്കലും പിന്നോട്ടടിച്ചിട്ടില്ല.
1950-കളില്‍ ഉന്നതവിദ്യാഭ്യാസം നേടിയ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഈ മനുഷ്യന്‍ മനസ്സുവച്ചിരുന്നെങ്കില്‍ ഉന്നത ഉദ്യോഗസ്ഥനോ മന്ത്രിയോ എംഎല്‍എയോ ആകാമായിരുന്നു. സ്വാമി ആഗമാനന്ദന്‍ പകര്‍ന്ന പുണ്യം പെരുമ്പാവൂരിന് സമീപം കോട്ടപ്പടിയില്‍ കുറുമ്പന്റെയും വള്ളോത്തിയുടെയും മകനായി 1937 മെയ് എട്ടിനാണ് ജനനം. മുടക്കിരായി സെന്റ് റീത്ത എല്‍പി സ്‌കൂളിലും, കുറുപ്പംപടിയിലെ മലയാളം സ്‌കൂളിലും, തുടര്‍ന്ന് പെരുമ്പാവൂര്‍ ആശ്രാമം ഹൈസ്‌കൂളിലുമായിരുന്നു പഠനം.
എസ്‌എസ്‌എല്‍സി പാസ്സായ ഹരിജന്‍ ബാലന്‍ എന്ന നിലയില്‍ കോതമംഗലം, മൂവാറ്റുപുഴ കോളേജുകളില്‍ ഇന്റര്‍മീഡിയറ്റ് പഠനത്തിനുള്ള അവസരം ലഭിച്ചു. എന്നാല്‍ അന്നത്തെ മന്ത്രിയായിരുന്ന കൊച്ചുകുട്ടന്‍ കാലടി ആശ്രമത്തില്‍പോയി ആഗമാനന്ദ സ്വാമികളെ കാണുവാന്‍ നിര്‍ദ്ദേശിച്ചു. ഉന്നത വിദ്യാഭ്യാസത്തിനായുള്ള അതിയായ വാഞ്ഛയില്‍ കാലടി ആശ്രമത്തില്‍ കാല്‍നടയായി എത്തുന്നതോടെയാണ് കുഞ്ഞോലിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. വളരെ സന്തോഷത്തോടെ ആഗമാനന്ദ സ്വാമികള്‍ കുഞ്ഞോലിനെ ശ്രീശങ്കരാ കോളേജില്‍ ഇന്റര്‍മീഡിയറ്റിന് ചേര്‍ത്തു.
1955 മുതല്‍ രണ്ടുവര്‍ഷം ആശ്രമത്തിലെ ഹരിജന്‍ വെല്‍ഫെയര്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ആശ്രമത്തിലെ ജീവിതമായിരുന്നു കുഞ്ഞോലിന്റെ സ്വഭാവരൂപീകരണത്തിലേക്ക് നയിച്ചത്. ഇത് നവോത്ഥാന പോരാട്ടങ്ങള്‍ക്കും പ്രചോദനമായി. ഇന്റര്‍മീഡിയറ്റിനുശേഷം മെഡിസിന് അപേക്ഷിച്ചെങ്കിലും സീറ്റ് ലഭിച്ചില്ല. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ ബിഎസ്‌സിക്ക് ചേര്‍ന്നു. ഇക്കാലഘട്ടത്തില്‍ അനീതിക്കെതിരായ പോരാട്ടങ്ങള്‍ക്കായി ‘ഡെമോക്രാറ്റ്‌സ്’ എന്നൊരു സംഘടനയ്ക്ക് രൂപം നല്‍കുകയും ശ്രദ്ധനേടുകയും ചെയ്തു. തുടര്‍ന്ന് കോളേജ് യൂണിയന്‍ കൗണ്‍സിലിലേക്ക് ഡെമോക്രാറ്റുകള്‍ മത്സരിക്കുകയും 13 സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് കുഞ്ഞോല്‍ വിജയിച്ചത്. കൗണ്‍സില്‍ ചേര്‍ന്ന് കുഞ്ഞോലിനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജയിച്ച കുഞ്ഞോലിനെ എടുത്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ നഗരപ്രദക്ഷിണം നടത്തിയത് അവിസ്മരണീയമായ ഓര്‍മ്മയാണ് ഇന്നും കുഞ്ഞോലിന്.
1959-ല്‍ വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത് 14 ദിവസത്തെ ജയില്‍വാസം അനുഭവിച്ചു. എംബിബിഎസ് എന്ന നഷ്ടം ബിഎസ്‌സിക്കു ശേഷം മെഡിസിന് അപേക്ഷിച്ചപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കൂടിക്കാഴ്ചയ്ക്കായുള്ള ക്ഷണം ലഭിച്ചു. തിങ്കളാഴ്ച മെഡിസിന് ചേരുന്നതിനായി ശനിയാഴ്ചയാണ് അറിയിപ്പ് ലഭിക്കുന്നത്. എന്നാലും ഒരുകണക്കിന് കോഴിക്കോട്ടെത്തി. പ്രിന്‍സിപ്പാളിനെക്കണ്ട് തിരക്കിട്ട് പോന്നതുകൊണ്ട് മഹാരാജാസില്‍നിന്ന് ടിസി വാങ്ങിയിരുന്നില്ല. അതു സാരമില്ല, ടിസിയുമായി അടുത്ത ദിവസം വന്നോളാന്‍ പ്രിന്‍സിപ്പാള്‍ പറഞ്ഞതനുസരിച്ച് ചെന്നപ്പോഴേക്കും ആ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിയിരുന്നു. നിരാശനായി നില്‍ക്കുമ്പോഴാണ് കോഴിക്കോട് ജില്ലയില്‍ ആരോഗ്യമന്ത്രിയെത്തുന്നതായി അറിഞ്ഞത്. നടന്ന് അവിടെയെത്തി ആരോഗ്യമന്ത്രിയെ കണ്ട് കാര്യംപറഞ്ഞപ്പോള്‍, പ്രിന്‍സിപ്പാളിനെ കണ്ടോളൂ അഡ്മിഷന്‍ ലഭിക്കുമെന്ന് പറഞ്ഞു. എന്നാല്‍ അഡ്മിഷന്‍ ലഭിച്ചില്ല. കൈവിട്ടുപോയ മെഡിസിന്‍ തിരികെ ലഭിക്കുന്നതിനായുള്ള ഓട്ടമായി പിന്നീട്. അവസാനം മന്ത്രിമാരെക്കണ്ട് നിവേദനം നല്‍കി, പ്രത്യേക ഉത്തരവിലൂടെ അധ്യയനവര്‍ഷം അവസാനിക്കാറായപ്പോഴേക്കും പ്രവേശനം ലഭിച്ചു. കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കാനുള്ള കഴിവുണ്ടായിരുന്നതിനാല്‍ വൈകിയാണ് ചേര്‍ന്നതെങ്കിലും വളരെ പെട്ടെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എത്താനായി.
എന്നാല്‍ രണ്ടാം വര്‍ഷമുണ്ടായ ഒരു സംഭവം പഠനത്തിന്റെ ഗതിയേയും ജീവിതത്തേയും മാറ്റിമറിച്ചു. നവാഗതരായ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്യുന്ന രീതി അവിടെയുണ്ടായിരുന്നു. വളരെ പ്രശസ്തമായ രീതിയില്‍ വിജയിച്ച് മെഡിസിന് പ്രവേശനം ലഭിച്ച ഒരു പട്ടികജാതി പെണ്‍കുട്ടിയുടെ വാര്‍ത്തയും ചിത്രവും അക്കാലത്തെ പത്രങ്ങളില്‍ വന്നിരുന്നു. ഈ പെണ്‍കുട്ടിയെത്തുമ്പോള്‍ റാഗ് ചെയ്യാന്‍ ഒരു സംഘം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പദ്ധതിയിട്ട് കാത്തിരുന്നു. ആദ്യ ദിനം ക്യാമ്പസിലെത്തിയ ഈ വിദ്യാര്‍ത്ഥിനിയെ ഈ സംഘം വളഞ്ഞ് റാഗ് ചെയ്യുവാന്‍ ശ്രമിക്കുകയും, ഈ പെണ്‍കുട്ടി ബോധംകെട്ട് വീഴുകയും ചെയ്തു. ഇക്കാര്യം കുഞ്ഞോല്‍ പ്രിന്‍സിപ്പാളിനെ അറിയിക്കുകയും, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു. സംഭവം ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും കുഞ്ഞോലിനോട് വൈരാഗ്യം ഉണ്ടാക്കി. ഇവര്‍ അവസരത്തിനായി കാത്തിരിക്കുകയും, ചില അധ്യാപകര്‍ മുഖേന അത് നടപ്പിലാക്കുകയും ചെയ്തതോടെ കുഞ്ഞോല്‍ എന്ന പട്ടികജാതി വിദ്യാര്‍ത്ഥിയുടെ ഭാവിയെ തകര്‍ക്കുന്ന നിലയിലേക്ക് അത് നീങ്ങി.
പല പരീക്ഷകളിലും മനഃപൂര്‍വ്വം ഈ അധ്യാപകര്‍ കുഞ്ഞോലിനെ തോല്‍പ്പിച്ചു. അനാട്ടമി പ്രാക്ടിക്കല്‍ പരീക്ഷയിലും ബോധപൂര്‍വ്വം തോല്‍പ്പിച്ചത് കുഞ്ഞോലിന് താങ്ങാവുന്നതിനപ്പുറമായിരുന്നു.
എങ്ങനെയെങ്കിലും കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റം വാങ്ങണമെന്ന് തീരുമാനിച്ചു. എംഎല്‍എയെയും മന്ത്രിമാരെയും കണ്ട് നീണ്ടനാളത്തെ ശ്രമത്തിനൊടുവില്‍ തിരുവനന്തപുരത്തേക്ക് മാറ്റം ലഭിച്ചു. പഠിക്കാനുള്ള ദാഹവുമായി ഏകനായുള്ള ഓട്ടത്തില്‍ അപ്പോഴേക്കും പാവപ്പെട്ട ആ പട്ടികജാതി ബാലന്‍ തളര്‍ന്നിരുന്നു. പത്ത് പൈസ കൈയിലില്ല. അനീതിക്കെതിരായുള്ള അടങ്ങാത്ത സമരവീര്യം മാത്രം മനസ്സില്‍. ഒരുപക്ഷേ ആഗമാനന്ദ സ്വാമികള്‍ അന്നുണ്ടായിരുന്നെങ്കില്‍ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് ദുഃഖത്തോടെ കുഞ്ഞോല്‍ ഓര്‍ക്കുന്നു.
ചരിത്രം രചിച്ച സമരവീര്യം പിന്നീടുള്ള കുഞ്ഞോലിന്റെ ജീവിതം അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ളതായിരുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന് രൂപം നല്‍കി.
കോതമംഗലം താലൂക്കിലെ നാടുകാണിയില്‍ ഹരിജന്‍ സമാജത്തിന്റെ താലൂക്ക് ഓഫീസ് സാമൂഹ്യദ്രോഹികള്‍ തീവച്ച് നശിപ്പിച്ചതിനെതിരെ ഓഫീസ് കത്തിച്ച ചാരം നിറച്ച കുടങ്ങളുമായി നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ചരിത്രമാണ്. നാടുകാണി ഹരിജന്‍ ശ്മശാനം കൈവശപ്പെടുത്തിയവര്‍ മൂന്ന് പ്രാവശ്യം ശവസംസ്‌കാരം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് നടത്തിയ സമരം അസാധ്യമായതിനെ സാധ്യമാക്കിയ സംഭവമാണ്. കൈയേറ്റക്കാരെ ഒഴിപ്പിച്ച് 25 സെന്റ് വരുന്ന ശ്മശാനം തിരിച്ചുപിടിക്കാനും സര്‍ക്കാരില്‍നിന്ന് പട്ടയം ലഭ്യമാക്കാനും ഇടയാക്കി. ശ്മശാന കൈയേറ്റത്തിനെതിരെ നടത്തിയ പ്രതിഷേധയോഗം നാല്‍പ്പതോളം പേര്‍ വന്ന് അലങ്കോലപ്പെടുത്തി. ഇതിനെതിരെ ഗവര്‍ണര്‍ക്ക് വരെ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
യോഗം കലക്കിയ സംഘത്തിന്റെ നേതാവിന് മൂവാറ്റുപുഴ കോടതി 51 രൂപ പിഴ വിധിച്ചു.
പറവൂര്‍ താലൂക്കിലെ അടുവാശ്ശേരിയിലും ഏലൂര്‍ ഉദ്യോഗമണ്ഡല്‍ മേഖലയിലും പട്ടികജാതി വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി നിരവധി പോരാട്ടങ്ങള്‍ നടത്തി.
അടുവാശ്ശേരിയില്‍ മറ്റ് മതസ്ഥരുമായുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെ അന്യായമായി കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ നടത്തിയ റെയില്‍വേസ്റ്റേഷന്‍ മാര്‍ച്ച് ഏറെ ജനശ്രദ്ധനേടി. ”അടുവാശ്ശേരി കാര്യത്തില്‍ പരസ്യാന്വേഷണം അനിവാര്യം, പോലീസ് കാട്ടിയ തെറ്റായ ശിക്ഷ നാട്ടാര്‍ക്കാവാന്‍ പാടില്ല” എന്ന് പ്രഖ്യാപിച്ചാണ് റെയില്‍വേസ്റ്റേഷനിലേക്ക് കുഞ്ഞോലിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.
കുന്നുകരയ്ക്ക് സമീപം വയല്‍ക്കരയില്‍ രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ച വിഷയത്തിന്റെ മറവില്‍ സിപിഎമ്മുകാര്‍ നിരപരാധികളായ രണ്ട് പട്ടികജാതി യുവാക്കളെ ശവം കത്തിച്ച ചാരം തീറ്റിച്ച സംഭവം കേരളമനഃസക്ഷിയെ ഞെട്ടിച്ചതായിരുന്നു.
പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പുരപ്പുറ പ്രസംഗങ്ങള്‍ നടത്തുന്ന മാര്‍ക്‌സിസ്റ്റുകാര്‍ നടത്തിയ ഈ നീച പ്രവൃത്തിക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കുഞ്ഞോല്‍ നടത്തിയത്. ജനമനഃസാക്ഷിയെ ഉണര്‍ത്തിയ ഈ സമരങ്ങള്‍ നവോത്ഥാന ചരിത്രത്തിന്റെ എഴുതപ്പെടാത്ത ഭാഗമാണ്.
1959-ല്‍ പുലയ ക്രിസ്ത്യാനിയായ സ്റ്റീഫന്‍ വട്ടപ്പാറയെ സിഎംഎസ് സഭ ബിഷപ്പായി വാഴിച്ചപ്പോള്‍ ഹരിജന്‍ സമാജം നാടുകാണിയില്‍ സ്വീകരണം സംഘടിപ്പിക്കുകയുണ്ടായി. ഇക്കാര്യം കത്തോലിക്ക പള്ളി വികാരിമാരെയും കോതമംഗലം ബിഷപ്പിനെയും ഔദ്യോഗികമായി അറിയിക്കുകയുണ്ടായി. എന്നാല്‍ ഇവരുടെ ഒത്താശയോടെ സമ്മേളനം ചിലര്‍ കലക്കാന്‍ ശ്രമിച്ചു. ഒരുകണക്കിന് ബിഷപ്പിനെ അക്രമങ്ങളില്‍നിന്ന് രക്ഷിച്ച് പറഞ്ഞയച്ചതിനുശേഷം രാത്രി പ്രവര്‍ത്തകര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു. വെളുപ്പിന് കോതമംഗലം അരമനയിലേക്കും തുടര്‍ന്ന് പോലീസ് സ്റ്റേഷനിലേക്കും ജാഥയായി ചെന്ന് നിവേദനം നല്‍കി. കത്തോലിക്കാ സഭയുടെ ജാതീയത വെളിവാക്കുന്ന സംഭവംകൂടിയാണിത്.
1963-ല്‍ മലാബാര്‍ ഹരിജന്‍ സമാജവും കേരളാ ഹരിജന്‍ സമാജവും തമ്മില്‍ ലയിച്ചു. തിരുവനന്തപുരം വിജെടി ഹാളില്‍ നടന്ന ലയനസമ്മേളനത്തിനുശേഷം ഒ. കോരന്‍ എംഎല്‍എ പ്രസിഡന്റും എം.കെ. കുഞ്ഞോല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു. പട്ടികജാതി വിഭാഗങ്ങള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ കുടുംബ ജീവിതത്തെക്കുറിച്ച് ചിന്തിച്ചില്ല, വീട്ടുകാരും ബന്ധുക്കളുമെല്ലാം വലിയ വലിയ ആലോചനകള്‍കൊണ്ടുവന്നെങ്കിലും കോതമംഗലം പെരുമണ്ണുരിലെ പാവപ്പെട്ട കുടുംബത്തിലെ കാര്‍ത്ത്യായനിയെയാണ് 1970-ല്‍ കുഞ്ഞോല്‍ വിവാഹം കഴിച്ചത്.
വിവാഹശേഷവും ഹരിജന്‍സമാജത്തിന്റെ പ്രവര്‍ത്തനങ്ങളുമായി കുഞ്ഞോല്‍ മുന്നോട്ടുപോയി.
അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന് കേരളത്തില്‍ നിന്ന് ആദ്യമായി പിന്തുണയറിയിച്ചത് ഹരിജന്‍ സമാജമായിരുന്നു. 1978-ലാണ് സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുമായി കുഞ്ഞോല്‍ ബന്ധപ്പെടുന്നത്. ഇത് തികച്ചും യാദൃച്ഛികമായിരുന്നു. ജനതാ പാര്‍ട്ടി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുന്ന സമയത്ത് ജനസംഘം എംപിയായിരുന്ന ഓംപ്രകാശ് ത്യാഗി മതസ്വാതന്ത്ര്യ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.
മതപരിവര്‍ത്തനത്തിനെതിരായ ഈ ബില്ലിനെ സ്വാഗതം ചെയ്ത് കുഞ്ഞോല്‍ രംഗത്തെത്തി. ബില്ലിനെക്കുറിച്ച് പത്രമാധ്യമങ്ങളിലുള്‍െപ്പടെ വ്യാപകമായ പ്രചാരണവും നടത്തി. ഇക്കാര്യങ്ങളറിഞ്ഞ വിശ്വഹിന്ദു പരിഷത്തിന്റെ അന്നത്തെ ഓര്‍ഗനൈസിങ് സെക്രട്ടറി വി.പി. ജനാര്‍ദ്ദനന്‍ (ജനേട്ടന്‍) കുഞ്ഞോലിനെ വീട്ടില്‍വന്ന് കാണുകയും, ബില്ലിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി. പിറ്റേന്ന് വിഎച്ച്‌പിയുടെ വേദിയില്‍ മതസ്വാതന്ത്ര്യ ബില്ലിനെക്കുറിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. അടുത്ത ദിവസം എറണാകുളം ഹിന്ദി പ്രചാരസഭയില്‍ നടന്ന ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ധ്യക്ഷത വഹിച്ചതും കുഞ്ഞോലായിരുന്നു.
1982-ലെ വിശാലഹിന്ദു സമ്മേളനത്തോടെയാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായുള്ള കുഞ്ഞോലിന്റെ ബന്ധം സുദൃഢമാകുന്നതും, ഹൈന്ദവ നവോത്ഥാനപ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായി മാറുന്നതും. തുടര്‍ന്ന് നിലയ്ക്കല്‍ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കുകയും, സംസ്ഥാനത്തുടനീളം പ്രസംഗിക്കുകയും ചെയ്തു. ക്ഷേത്രവിമോചന സമരത്തോടനുബന്ധിച്ച് രണ്ട് യാത്രകള്‍ ഗുരുവായൂരിലേക്ക് സംഘടിപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്ര സ്വാമി സത്യാനന്ദ സരസ്വതിയും, അരുവിപ്പുറത്തുനിന്ന് ആരംഭിച്ച യാത്ര എം.കെ. കുഞ്ഞോലുമായിരുന്നു നയിച്ചത്.
പട്ടികജാതിക്കാരുടെയും ഗിരിജനങ്ങളുടെയും അവകാശങ്ങള്‍ക്കായി കുഞ്ഞോല്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. ഒരു കാവിമുണ്ടുമുടുത്ത് തികച്ചും സാധാരണക്കാരനായി ഹൈന്ദവ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കായി വിശ്രമമില്ലാതെ ഓടിനടക്കുന്ന ഈ ചെറിയ വലിയ മനുഷ്യനെ ആര്‍ക്കും മറക്കാനാവില്ല. പോരാട്ടങ്ങള്‍ക്കിടെ ജീവിക്കാന്‍ മറന്നുപോയ ഒരാള്‍.
കുഞ്ഞോലിന്റെ ആറുമക്കളുടെ പേരും സവിശേഷതയാര്‍ന്നതാണ്. അംബേദ്കര്‍, ഗോള്‍ഡ മേയര്‍ (ആധുനിക ഇസ്രായേലിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി), ദേവന്‍ കിങ് (മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ അനുസ്മരിച്ച്). ദൈവദാസ്, സായി ലക്ഷ്മി, അമൃതാനന്ദമയി.
ഹൈന്ദവ സമൂഹത്തിന്റെ, പ്രത്യേകിച്ച് അധഃസ്ഥിത ജനവിഭാഗത്തിന്റെ വിമോചനത്തിനായുള്ള പോരാട്ടത്തില്‍ വിശ്രമമില്ലാത്ത യാത്രകളിലാണ് പ്രായം തളര്‍ത്താത്ത മനസ്സും ശരീരവുമായി എണ്‍പത്തിയൊന്നാം വയസ്സിലും ആചാര്യ എം.കെ. കുഞ്ഞോല്‍.
EDITORS CHOICE
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ് ഡയാനക്കിത്. ഈ കഴിഞ്ഞ ചൊവ്വെഴ്ച ഗുരുവായൂർ അമ്പലത്തിനു സമീപമുള്ള നൃത്ത വേദിയിൽ ഭരതനാട്യം അരങ്ങേറ്റ നൃത്തം ചെയ്യുമ്പോൾ നാല്പത്കാരിയായ ഈ കോളേജ് അദ്ധ്യാപികയുടെ കാലുകൾ വിറച്ചില്ല. ചുവടുകൾ പിഴച്ചില്ല. ആത്മ സംതൃപ്തിയുടെ ഊർജവുമായിട്ടാണ് ഡോ. ഡയാന തന്റെ അരങ്ങേറ്റം കുറിച്ചത്.
തന്റെ പ്രിയ അനിയത്തിക്കുട്ടി ദീപ്തി ഐസക് പാതിവഴിയിൽ ഉപേക്ഷിച്ച ആഗ്രഹം, തനിക്ക് സാധിക്കണമെന്ന് വാശിപിടിച്ച ജേഷ്ഠ സഹോദരിയുടെ മധുര പ്രതികാരംകൂടിയാണിത്.
ഡയാനയുടെ മകൾ ആറു വയസുകാരി ഹന്ന പോളിനെയും, നാലുവയസുകാരനായ മകൻ ഡാനിസ് ഐസക് പോളിനേയും നൃത്തം അഭ്യസിപ്പിക്കുവാനായിട്ടാണ് കൈമുദ്രകളിലൂടെയും, പദചലനങ്ങളിലൂടെയും ഭാവാഭി നയത്തിലൂടെയും വിസ്മയം തീർക്കുന്ന കോതമംഗലം വാരപ്പെട്ടി ഇളങ്ങവം സ്വദേശിനിയായ നൃത്ത അദ്ധ്യാപിക കലാമണ്ഡലം അഞ്ജലി സുനിലിന്റെ അടുത്ത് ഡയാനയെത്തുന്നത്.നൃത്ത അദ്ധ്യാപികയുടെ നിർബന്ധത്തിനും തന്റെ ചെറു പ്രായത്തിൽ മനസ്സിൽ മൊട്ടിട്ട ആഗ്രഹപൂർത്തികരണത്തിനുമായി മക്കളുടെ ഒപ്പം ദക്ഷിണ വെച്ച് ഡയാന അടവുകൾ പഠിച്ചപ്പോൾ പൂവണിയാതെ പോയ ബാല്യകാല ആഗ്രഹങ്ങളുടെ ഭാരം ഇറക്കി വയ്ക്കുവാനുള്ള അവസരംകൂടിയായി. എന്നെക്കൊണ്ട് ഇത് സാധിക്കുമോ അഞ്ജലി ടീച്ചറെ എന്ന് സംശയത്തോടെ ചോദിച്ചപ്പോൾ ഡയാന ടീച്ചറെക്കൊണ്ട് മാത്രമേ ഇത് സാധിക്കൂ എന്ന് പറഞ്ഞുകൊണ്ട് തന്നെ പ്രോത്സാഹിപ്പിച്ച പ്രിയ ഗുരു കലാമണ്ഡലം അഞ്ജലി ടീച്ചറിന്റെ വിശ്വാസമാണ് തന്റെ ആഗ്രഹ സഫാല്യത്തിനു പിന്നിലെ ഊർജമെന്ന് ഡയാന പറയുന്നു.
മുഖാഭിനയങ്ങളിലൂടെയും, മുദ്രകളിലൂടെയും, അംഗ വിന്യാസങ്ങളിലൂടെയും നൃത്തച്ചുവടുകൾ തീർക്കാനൊരുങ്ങുകയാണ് ഈ കോളേജ് അദ്ധ്യാപിക. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോ. പ്രൊഫസർ മുവാറ്റുപുഴ, കടാതി വാത്യാട്ട് ഡോ. ജിനു പോളിന്റെ ഭാര്യയാണ്.
EDITORS CHOICE
സ്വപ്നതീരത്ത്കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പം ഒരുക്കി ഡാവിഞ്ചി സുരേഷ്

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍ കഴിമ്പ്രം കടപ്പുറത്ത് കുഞ്ഞുണ്ണിമാഷിന്‍റെ മണല്‍ ശില്‍പം തീര്‍ക്കുകയായിരുന്നു ഡാവിഞ്ചി.ആറടിയോളം ഉയരത്തില്‍ ഇരുപതടി വലുപ്പത്തില്‍ മൂന്നു മണിക്കൂര്‍ സമയം കൊണ്ട് തീര്‍ത്തതാണ് ഈ മണൽ ശില്‍പം. ഡാവിഞ്ചി സുരേഷിന് സഹായികളായി രാകേഷ് പള്ളത്ത്, ബക്കര്‍ തൃശൂര്‍ , ആസാദ് എന്നീ കലാകാരന്മാരും കൂടെയുണ്ടായിരുന്നു.
എഴുത്തുകാരനും നോവലിസ്റ്റുമായ എം.പി സുരേന്ദ്രന്‍ ശില്‍പം നാടിനു സമര്‍പ്പിച്ചു. പ്രോഗ്രാം സംഘാടകരായി ശോഭാ സുബിൻ,ഉണ്ണികൃഷ്ണന്‍ തൈപരംപത്ത്,ഷൈന്‍ നെടിയിരിപ്പില്‍ എന്നിവരുടെ കൂടെ നോവലിസ്റ്റും ഡി . വൈ എസ്. പിയുമായ സുരേന്ദ്രന്‍ മങ്ങാട്ട് ,കവിയും പ്രഭാഷകനുമായ ചന്ദ്രമോഹന്‍ കുമ്പളങ്ങാട് , സുനില്‍ വേളെക്കാട്ട്,ഷീജ രമേശ് ബാബു ,നൌഷാദ് പാട്ട് കുളങ്ങര , പി ഡി ലോഹിതദാക്ഷന്‍ , സുജിത് പുല്ലാട്ട് ,സൌമ്യന്‍ നെടിയിരിപ്പില്‍ , മധു കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
EDITORS CHOICE
അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ : പെസഹായിൽ പിറന്ന ദാരുശില്പം.

- കൂവപ്പടി ജി. ഹരികുമാർ
കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പർ’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും ശിഷ്യന്മാരും പങ്കിട്ട ‘അവസാന അത്താഴം’ ലിയനാർഡോ ഡാവിഞ്ചി ചിത്രത്തെ പിൻപറ്റിയാണ് അനിൽ കരിങ്ങഴ മരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാർക്കും അംഗോപാംഗങ്ങളിൽ മലയാളിത്തം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ശില്പകലയിൽ ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താൻ കരിങ്ങഴ കള്ളിക്കാട്ടിൽ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി റബ്ബർ വെട്ടിനിറങ്ങിയ കാലത്ത് നേരമ്പോക്കിനു തുടങ്ങിയതാണ് മരത്തിലെ ശില്പവേലകൾ. ശില്പങ്ങളുടെ രൂപം മുൻകൂട്ടി കണ്ട്,
ആവശ്യാനുസരണം സ്വന്തമായി നിർമ്മിയ്ക്കുന്ന ‘ടൂളു’കളുപയോഗിച്ചാണ് പണികൾ. ഹൈസ്പീഡ് ബ്ലേഡുകൾകൊണ്ടു നിർമ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തിൽ ശില്പങ്ങൾ ആവിഷ്കരിയ്ക്കുന്നത്. 22 വർഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയിൽ നിലനിർത്താൻ പ്രോത്സാഹനം നൽകി പരിശീലനം നൽകിയത്, ശില്പി ബിനു ആര്യനാടാണ്.
തേക്ക്, കുമ്പിൾ, ഈട്ടി മരങ്ങൾ ഉപയോഗിച്ചാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള ‘തിരുവത്താഴ’ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങൾ കണ്ടത്. രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു, ഇതു പൂർത്തിയാവാൻ. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠൻചാൽ ആശാന്റെ നിർബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനിൽ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാർഗ്ഗം. അവസരങ്ങൾ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കോതമംഗലത്തിനടുത്ത് ഒരു ഉൾനാടൻ ഗ്രാമമായതിനാൽ ഇദ്ദേഹത്തിന്റെ കഴിവുകൾ പുറം ലോകം അറിയാൻ ഏറെ വൈകി.
കരിങ്ങഴയിലെ വീട്ടിലെ പണിശാലയിൽ 12 അടി ഉയരത്തിലുള്ള ഒരു നടരാജശില്പം ചെയ്തു വച്ചിട്ടുണ്ട് അനിൽ. ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു നിൽക്കുന്നതിനാൽ തന്റെ ഈ ശില്പം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുവാനിരിയ്ക്കുകയാണ് അനിലിന്റെ കുടുംബം. രൂപക്കുമ്പിളിൽ തീർത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അർഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരൻ. ദിവ്യയാണ് ഭാര്യ. മക്കൾ: ഭാഗ്യലക്ഷ്മിയും ഭഗവത്കൃഷ്ണനും.
ഫോട്ടോ: അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ ശില്പം.
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME4 hours ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CRIME1 day ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
CRIME1 day ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS1 day ago
വീടിനു നേരെ കാട്ടു കൊമ്പന്റെ ആക്രമണം: ഭയന്ന് വിറച്ചു വീട്ടുകാർ
You must be logged in to post a comment Login