EDITORS CHOICE
വളയിടാൻ മാത്രമല്ല “സൂപ്പറായി” വളയം പിടിക്കുവാനും അറിയാം ഈ കോതമംഗലംകാരിയുടെ കൈകൾക്ക്

- ബിബിൻ പോൾ എബ്രഹാം
പെരുമ്പാവൂർ : ഒരു കാലത്ത് ആണുങ്ങളുടെ മാത്രം കുത്തകയായിരുന്നു ഡ്രൈവിംഗ്. എന്നാൽ ഇന്ന് വാഹനമോടിച്ചു പോകുന്ന സ്ത്രീകളെ കണ്ടാൽ കൗതുകത്തോടെയും അത്ഭുതത്തോടെയും നോക്കിയിരുന്ന കാലം കഴിഞ്ഞു. വാഹനമോടിക്കൽ സ്ത്രീകൾക്കും നന്നായി വഴങ്ങുമെന്ന് അവർ തന്നെ തെളിയിച്ചു. പലതരം കാറുകളും ടു വീലറുകളും അവർ ഓടിച്ചു കാണിച്ചു. വളയിട്ട കൈകൾക്കു വളയം പിടിക്കാനും സാധിക്കും എന്ന് കാണിച്ചു നിരവധി വനിതകൾ എത്തി. എന്നാലും വനിതകളുടെ ഡ്രൈവിംഗ് സ്കൂട്ടർ ബൈക്ക്, കാർ, ഓട്ടൊ തുടങ്ങിയ വാഹനങ്ങളിൽ മാത്രമായി ഒതുങ്ങി. എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി വളയം പിടിക്കുകയാണ് കോതമംഗലം കോട്ടപ്പടി സ്വദേശി പി. പി ഷീല. നമ്മുടെ സ്വന്തം കെ എസ് ആർ ടി സി ഡ്രൈവിംഗ് സീറ്റിലെ ഏക സ്ത്രീസാന്നിധ്യമാണ് ഷീല.
കേരളത്തിൽ ആദ്യമായി പി എസ് സി നിയമനത്തിലൂടെ കെ എസ് ആർ ടി സി യിൽ ജോലി മേടിച്ച ഷീല സ്ത്രീ സമൂഹത്തിന്റെ ശക്തയായ പ്രതിനിധി കൂടിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെരുമ്പാവൂരിൽ നിന്ന് രാവിലെ 6.05ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന സൂപ്പർ ഫാസ്‌റ്റ് ബസിന്റെ സാരഥിയായി ഷീല സ്ഥാനം പിടിച്ചപ്പോൾ ആണ് യാത്രക്കാർ അവരുടെ കഴിവിനെ അഭിനന്ദിച്ചത്. പെരുമ്പാവൂർ ഡിപ്പോയിലെ തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റിന്റെ ഡ്രൈവർ അടിയന്തരമായി അവധിയെടുത്തതോടെ പതിവ് സർവീസ് മുടങ്ങുമെന്ന സ്ഥിതിവരുകയും, അധികൃതർ ഷീലയോട് ആവശ്യപ്പെട്ടപ്പോൾ തടസ്സങ്ങൾ ഒന്നും കൂടാതെ ജോലി ഏറ്റെടുക്കുകയായിരുന്നു. കണ്ടക്‌ടർ ലിജോയുടെ പിന്തുണകൂടിയായപ്പോൾ 4.45നുള്ള മടക്കയാത്രയും ഷീലയുടെ കൈകളിൽ ഭദ്രമാമാവുകയായിരുന്നു.
ഡ്രൈവിംഗ് പഠിക്കുക എന്ന ആഗ്രഹത്തിനു കുടുംബം പിന്തുണ നൽകിയപ്പോൾ ഷീല വിജയം കണ്ടു തുടങ്ങി. ഡ്രൈവിംഗ് ഒരു ജോലിയായി തെരഞ്ഞെടുത്ത ശേഷം കെ എസ് ആർ ടി സിയിൽ ജോലി വേണമെന്ന സ്വപ്നമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം കൂട്ടുകാരുടെയും സഹായവും പിന്തുണയും കിട്ടിയതോടെ ഷീല ജോലിക്കായി അപേക്ഷിച്ചു. ഡ്രൈവിംഗ് പോസ്റ്റിലേക്കുള്ള ടെസ്റ്റുകൾ പൂർത്തിയാക്കി. 2013 ൽ കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ ജോലിയിൽ പ്രവേശിച്ചു. ഗവൺമെന്റ് ജോലിയോടൊപ്പം ചരിത്രത്തിലാദ്യമായി ആനവണ്ടിയുടെ വളയം പിടിക്കുന്ന സ്ത്രീ എന്ന വിശേഷണവും നേടിയെടുത്തു. സന്തോഷിപ്പിക്കുന്നതും വിഷമിപ്പിക്കുന്നതുമായ അനുഭവങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. അതെല്ലാം ജോലിയുടെ ഭാഗമാണെന്ന് കരുതുന്നതാണ് ഷീലക്ക് ഇഷ്ടം. ഇത്തരമൊരു സീറ്റിൽ സ്ത്രീ സാന്നിധ്യം കണ്ടാൽ ഇഷ്ടപ്പെടാത്തവരാകും കൂടുതൽ. പറയുന്നവർ എന്തും പറയട്ടെ അതൊന്നും തന്നെ ബാധിക്കുന്നില്ലെന്നു പറയുന്നു ഷീല.
ആദ്യം കൗതുകമായിരുന്നു ആളുകൾക്ക്. ഡ്രൈവിംഗ് സീറ്റിൽ തന്നെ കാണുമ്പോൾ കൈ കാണിച്ചവർ മാറി നിന്നിട്ടുണ്ട്, പേടികൊണ്ട് കേറാത്തവരുണ്ട്, കൗതുകം കൊണ്ട് കേറി നോക്കിയവരുമുണ്ട്, ഇതാണ് ബസിൽ കയറുന്ന ആളുകളുടെ വ്യത്യസ്ത മനോഭാവങ്ങൾ.ആദ്യമൊക്കെ ആളുകൾക്ക് ഭയം ആയിരുന്നു. ഇപ്പോൾ ആർക്കും ഭയമില്ല. താനോടിക്കുന്ന ബസ് വരാൻ നോക്കിയിരിക്കുന്നവരും ഉണ്ട്. ഇറങ്ങുമ്പോൾ നല്ലതാണെങ്കിലും ചിത്തയാണെങ്കിലും അഭിപ്രായം പറഞ്ഞിട്ട് പോകുന്നുണ്ട്. ഇതു മാറ്റത്തിനൊപ്പം ആത്മ വിശ്വാസവും വർദ്ധിപ്പിക്കുന്നു. സഹപ്രവർത്തകരുടെ പൂർണമായ പിന്തുണ ലഭിക്കുന്നുണ്ട്. മികച്ച രീതിയിൽ ജോലി ചെയ്യാൻ ഇതു സഹായിച്ചിട്ടുണ്ടെന്നു ഷീല പറയുന്നു.ആദ്യമായി ജോലിയിൽ പ്രവേശിച്ചതു കോതമംഗലം ഡിപ്പോയിലായിരുന്നു. തുടർന്നു പെരുമ്പാവൂർ, അങ്കമാലി ഡിപ്പോകളിലും ജോലി ചെയ്തു.
ഏറ്റവും പ്രിയപ്പെട്ട ഡിപ്പോ അങ്കമാലിയാണ്. ജോലി നേടുകയെന്നതു പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും അനിവാര്യമാണ്. ജോലി ഉള്ള സ്ത്രീകളെ അഹങ്കാരികൾ എന്ന് വിളിക്കുമെങ്കിലും ഒരിക്കൽ അത് അംഗീകരിക്കും അനുഭവത്തിൽ നിന്നുകൊണ്ട് പറയുന്നു ഷീല. മറ്റുള്ളവരെ ആശ്രയിക്കാതെ സന്തോഷത്തോടെ ജീവിക്കാൻ ജോലി സഹായിക്കുന്നുണ്ട്. തടിവെട്ടുതൊഴിലാളിയായിരുന്ന പരേതനായ പാപ്പുവിന്റെയും കുട്ടിയുടെയും മകളാണ്. സഹോദരന്മാരാണ് ഡ്രൈവിങ് പഠിപ്പിച്ചത്. കോതമംഗലത്തെയും കോട്ടപ്പടിയിലെയും ഡ്രൈവിങ്ങ് സ്കൂളിലെ അധ്യാപിക കൂടിയായിരുന്നു ഷീല. നൂറു കണക്കിന് ആളുകളെ ആണ് ഷീല വളയം പിടിക്കാൻ പഠിപ്പിച്ചത്. ജോലിയുള്ള സ്ത്രീകൾക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനം ലഭിക്കുന്നുണ്ടെന്ന് അത് പുരുഷാധിപത്യമുള്ള മേഖലകളിൽ സ്ത്രീകൾക്ക് കടന്നുവരാനുള്ള പ്രേരണ നൽകുന്നതായി കോട്ടപ്പാടിക്കാരി ഷീല പറയുന്നു.
EDITORS CHOICE
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ് ഡയാനക്കിത്. ഈ കഴിഞ്ഞ ചൊവ്വെഴ്ച ഗുരുവായൂർ അമ്പലത്തിനു സമീപമുള്ള നൃത്ത വേദിയിൽ ഭരതനാട്യം അരങ്ങേറ്റ നൃത്തം ചെയ്യുമ്പോൾ നാല്പത്കാരിയായ ഈ കോളേജ് അദ്ധ്യാപികയുടെ കാലുകൾ വിറച്ചില്ല. ചുവടുകൾ പിഴച്ചില്ല. ആത്മ സംതൃപ്തിയുടെ ഊർജവുമായിട്ടാണ് ഡോ. ഡയാന തന്റെ അരങ്ങേറ്റം കുറിച്ചത്.
തന്റെ പ്രിയ അനിയത്തിക്കുട്ടി ദീപ്തി ഐസക് പാതിവഴിയിൽ ഉപേക്ഷിച്ച ആഗ്രഹം, തനിക്ക് സാധിക്കണമെന്ന് വാശിപിടിച്ച ജേഷ്ഠ സഹോദരിയുടെ മധുര പ്രതികാരംകൂടിയാണിത്.
ഡയാനയുടെ മകൾ ആറു വയസുകാരി ഹന്ന പോളിനെയും, നാലുവയസുകാരനായ മകൻ ഡാനിസ് ഐസക് പോളിനേയും നൃത്തം അഭ്യസിപ്പിക്കുവാനായിട്ടാണ് കൈമുദ്രകളിലൂടെയും, പദചലനങ്ങളിലൂടെയും ഭാവാഭി നയത്തിലൂടെയും വിസ്മയം തീർക്കുന്ന കോതമംഗലം വാരപ്പെട്ടി ഇളങ്ങവം സ്വദേശിനിയായ നൃത്ത അദ്ധ്യാപിക കലാമണ്ഡലം അഞ്ജലി സുനിലിന്റെ അടുത്ത് ഡയാനയെത്തുന്നത്.നൃത്ത അദ്ധ്യാപികയുടെ നിർബന്ധത്തിനും തന്റെ ചെറു പ്രായത്തിൽ മനസ്സിൽ മൊട്ടിട്ട ആഗ്രഹപൂർത്തികരണത്തിനുമായി മക്കളുടെ ഒപ്പം ദക്ഷിണ വെച്ച് ഡയാന അടവുകൾ പഠിച്ചപ്പോൾ പൂവണിയാതെ പോയ ബാല്യകാല ആഗ്രഹങ്ങളുടെ ഭാരം ഇറക്കി വയ്ക്കുവാനുള്ള അവസരംകൂടിയായി. എന്നെക്കൊണ്ട് ഇത് സാധിക്കുമോ അഞ്ജലി ടീച്ചറെ എന്ന് സംശയത്തോടെ ചോദിച്ചപ്പോൾ ഡയാന ടീച്ചറെക്കൊണ്ട് മാത്രമേ ഇത് സാധിക്കൂ എന്ന് പറഞ്ഞുകൊണ്ട് തന്നെ പ്രോത്സാഹിപ്പിച്ച പ്രിയ ഗുരു കലാമണ്ഡലം അഞ്ജലി ടീച്ചറിന്റെ വിശ്വാസമാണ് തന്റെ ആഗ്രഹ സഫാല്യത്തിനു പിന്നിലെ ഊർജമെന്ന് ഡയാന പറയുന്നു.
മുഖാഭിനയങ്ങളിലൂടെയും, മുദ്രകളിലൂടെയും, അംഗ വിന്യാസങ്ങളിലൂടെയും നൃത്തച്ചുവടുകൾ തീർക്കാനൊരുങ്ങുകയാണ് ഈ കോളേജ് അദ്ധ്യാപിക. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോ. പ്രൊഫസർ മുവാറ്റുപുഴ, കടാതി വാത്യാട്ട് ഡോ. ജിനു പോളിന്റെ ഭാര്യയാണ്.
EDITORS CHOICE
സ്വപ്നതീരത്ത്കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പം ഒരുക്കി ഡാവിഞ്ചി സുരേഷ്

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍ കഴിമ്പ്രം കടപ്പുറത്ത് കുഞ്ഞുണ്ണിമാഷിന്‍റെ മണല്‍ ശില്‍പം തീര്‍ക്കുകയായിരുന്നു ഡാവിഞ്ചി.ആറടിയോളം ഉയരത്തില്‍ ഇരുപതടി വലുപ്പത്തില്‍ മൂന്നു മണിക്കൂര്‍ സമയം കൊണ്ട് തീര്‍ത്തതാണ് ഈ മണൽ ശില്‍പം. ഡാവിഞ്ചി സുരേഷിന് സഹായികളായി രാകേഷ് പള്ളത്ത്, ബക്കര്‍ തൃശൂര്‍ , ആസാദ് എന്നീ കലാകാരന്മാരും കൂടെയുണ്ടായിരുന്നു.
എഴുത്തുകാരനും നോവലിസ്റ്റുമായ എം.പി സുരേന്ദ്രന്‍ ശില്‍പം നാടിനു സമര്‍പ്പിച്ചു. പ്രോഗ്രാം സംഘാടകരായി ശോഭാ സുബിൻ,ഉണ്ണികൃഷ്ണന്‍ തൈപരംപത്ത്,ഷൈന്‍ നെടിയിരിപ്പില്‍ എന്നിവരുടെ കൂടെ നോവലിസ്റ്റും ഡി . വൈ എസ്. പിയുമായ സുരേന്ദ്രന്‍ മങ്ങാട്ട് ,കവിയും പ്രഭാഷകനുമായ ചന്ദ്രമോഹന്‍ കുമ്പളങ്ങാട് , സുനില്‍ വേളെക്കാട്ട്,ഷീജ രമേശ് ബാബു ,നൌഷാദ് പാട്ട് കുളങ്ങര , പി ഡി ലോഹിതദാക്ഷന്‍ , സുജിത് പുല്ലാട്ട് ,സൌമ്യന്‍ നെടിയിരിപ്പില്‍ , മധു കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
EDITORS CHOICE
അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ : പെസഹായിൽ പിറന്ന ദാരുശില്പം.

- കൂവപ്പടി ജി. ഹരികുമാർ
കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പർ’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും ശിഷ്യന്മാരും പങ്കിട്ട ‘അവസാന അത്താഴം’ ലിയനാർഡോ ഡാവിഞ്ചി ചിത്രത്തെ പിൻപറ്റിയാണ് അനിൽ കരിങ്ങഴ മരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാർക്കും അംഗോപാംഗങ്ങളിൽ മലയാളിത്തം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ശില്പകലയിൽ ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താൻ കരിങ്ങഴ കള്ളിക്കാട്ടിൽ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി റബ്ബർ വെട്ടിനിറങ്ങിയ കാലത്ത് നേരമ്പോക്കിനു തുടങ്ങിയതാണ് മരത്തിലെ ശില്പവേലകൾ. ശില്പങ്ങളുടെ രൂപം മുൻകൂട്ടി കണ്ട്,
ആവശ്യാനുസരണം സ്വന്തമായി നിർമ്മിയ്ക്കുന്ന ‘ടൂളു’കളുപയോഗിച്ചാണ് പണികൾ. ഹൈസ്പീഡ് ബ്ലേഡുകൾകൊണ്ടു നിർമ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തിൽ ശില്പങ്ങൾ ആവിഷ്കരിയ്ക്കുന്നത്. 22 വർഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയിൽ നിലനിർത്താൻ പ്രോത്സാഹനം നൽകി പരിശീലനം നൽകിയത്, ശില്പി ബിനു ആര്യനാടാണ്.
തേക്ക്, കുമ്പിൾ, ഈട്ടി മരങ്ങൾ ഉപയോഗിച്ചാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള ‘തിരുവത്താഴ’ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങൾ കണ്ടത്. രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു, ഇതു പൂർത്തിയാവാൻ. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠൻചാൽ ആശാന്റെ നിർബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനിൽ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാർഗ്ഗം. അവസരങ്ങൾ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കോതമംഗലത്തിനടുത്ത് ഒരു ഉൾനാടൻ ഗ്രാമമായതിനാൽ ഇദ്ദേഹത്തിന്റെ കഴിവുകൾ പുറം ലോകം അറിയാൻ ഏറെ വൈകി.
കരിങ്ങഴയിലെ വീട്ടിലെ പണിശാലയിൽ 12 അടി ഉയരത്തിലുള്ള ഒരു നടരാജശില്പം ചെയ്തു വച്ചിട്ടുണ്ട് അനിൽ. ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു നിൽക്കുന്നതിനാൽ തന്റെ ഈ ശില്പം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുവാനിരിയ്ക്കുകയാണ് അനിലിന്റെ കുടുംബം. രൂപക്കുമ്പിളിൽ തീർത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അർഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരൻ. ദിവ്യയാണ് ഭാര്യ. മക്കൾ: ഭാഗ്യലക്ഷ്മിയും ഭഗവത്കൃഷ്ണനും.
ഫോട്ടോ: അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ ശില്പം.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE5 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME3 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS5 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS6 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
മാർ ബസേലിയോസ് സിവിൽ സർവ്വീസ് അക്കാഡമി പ്രവർത്തനം ആരംഭിച്ചു.
-
NEWS6 days ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
NEWS1 week ago
കരുതലും കൈത്താങ്ങും: വീട്ടമ്മക്ക് ഒരു മണിക്കൂറിനുള്ളിൽ അതിദാരിദ്ര്യ റേഷൻകാർഡ്
You must be logged in to post a comment Login