കോതമംഗലം: മാതിരപ്പിള്ളി ഷോജി വധക്കേസിൽ 11 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ഭർത്താവ് ഷാജിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2012 ഓഗസ്റ്റ് 8-നാണ് ഷോജിയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.ലോക്കൽ പൊലീസ് ആദ്യം ആത്മഹത്യയെന്ന് സംശയിച്ചെങ്കിലും കത്തി കണ്ടെത്തിയിരുന്നില്ല. ഭർത്താവ് ഷാജിയെ അടക്കം ചോദ്യം ചെയ്തെങ്കിലും തെളിവു ലഭിച്ചിരുന്നില്ല. അന്വേഷണം വഴിമുട്ടിയതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.സംഭവദിവസം ഷോജി തൊട്ടടുത്ത കടയിലാണ് ഉണ്ടായിരുന്നത്. ആ സമയത്ത് വീട്ടിലെത്തിയ ഷാജി സ്വർണം എടുത്തു. ശബ്ദം കേട്ട് എത്തിയ ഷോജി വീട്ടിലേക്ക് എത്തുകയും, സ്വർണം എടുത്തതിനെച്ചൊല്ലിയുള്ള വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്.
