കേരള സർക്കാർ വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാട്ടുനീതി (jungle Raj ) നടപ്പിലാക്കുന്നുവെന്ന് ലോക്സഭയിൽ ഡീൻ കുര്യാക്കോസ് MP. അടുത്ത കാലത്ത് കൈക്കൊണ്ടിട്ടുള്ള മുഴുവൻ കാര്യങ്ങളും ആ വിധത്തിൽ ഉള്ളതാണ്. Old ആലുവ മൂന്നാർ റോഡ് അനാവശ്യമായി, യാതൊരു കാരണവുമില്ലാതെയാണ് കൊട്ടിയടച്ചിരിക്കുന്നത്. PWD റിക്കോർഡ് പ്രകാരം പഴയ ആലുവ മൂന്നാർ റോഡിൻ്റെ ഉടമസ്ഥാവകാശം വനം വകുപ്പിനല്ല. പൂയംകുട്ടി മുതൽ പെരുമ്പൻകുത്ത് വരെ 11.5 കി.മീ ഭാഗത്ത് ആണ് വനം വകുപ്പ് തടസം സൃഷ്ടിച്ചിരിക്കുന്നത്.ഈ ഭാഗം പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് MP എന്ന നിലയിൽ താനും, മറ്റു ജനപ്രതിനിധികളും, മറ്റു സമുദായ ആത്മീയ നേതാക്കളും, മുൻ പിതാവ് അഭിവന്ദ്യനായ89 വയസ് പ്രായമുള്ള മാർ ജോർജ് പുന്നക്കോട്ടിൽ ഉൾപ്പടെ 3000 ത്തോളം ആളുകൾ ജനകീയ സമരത്തിന് നേതൃത്വം നൽകിയപ്പോൾ അനാവശ്യമായി കേസെടുത്ത് മനുഷ്യത്വരഹിതമായി പെരുമാറുകയാണുണ്ടായത്. തനിക്കെതിരെ കേസെടുക്കുന്നതിൽ കുഴപ്പമില്ല.എന്നാൽ ആത്മീയ നേതാക്കൾക്കും, പൊതുജനങ്ങളെയും കേസിൽ പ്രതി ചേർക്കുന്നത് അംഗീകരിക്കാനാവില്ല.ഏതാനും നാളുകൾക്ക് മുമ്പ് ആണ് മനുഷ്യാവകാശങ്ങളെ പൂർണ്ണമായി കാറ്റിൽ പറത്തി കരിനിയമം സംസ്ഥാന വനം വകുപ്പ് നടപ്പിലാക്കാൻ ശ്രമിച്ചത്.പ്രതിപക്ഷത്തിൻ്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് ആ നിയമം പിൻവലിക്കപ്പെട്ടത്.ഈ നിലയിൽ സംസ്ഥാന വനം വകുപ്പിനെ കയറൂരി വിട്ട് കാട്ടുനീതി (jungle Raj) നടപ്പിലാക്കാൻ അനുവദിക്കരുതെന്നും ശൂന്യവേളയിൽ ഡീൻ കുര്യാക്കോസ് ഉന്നയിച്ചു.തുടർന്ന് വനം വകുപ്പ് മന്ത്രി ശ്രീ ഭുപേന്ദ്ര യാദവിനെ നേരിൽ കണ്ട് ഈ വിഷയം അവതരിപ്പിച്ചു. വനം വകുപ്പ് അന്യായമായി കേസെടുത്ത കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടുമെന്ന് ഉറപ്പു നൽകിയതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.
