കോതമംഗലം : ചേലാട് സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുന്ന സമീപനം അവസാനിപ്പിക്കണമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുവാൻ പോകുന്ന ഘട്ടത്തിൽ ഇത്തരത്തിൽ രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന ഇത്തരം നുണ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.2006 – 11 വർഷത്തെ വി എസ് സർക്കാരിന്റെ കാല ഘട്ടത്തിലാണ് സ്റ്റേഡിയ നിർമ്മാണത്തിന് 5 കോടി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്. തുടർന്ന് കോൺട്രാക്റ്റർ എഗ്രിമെന്റ് വച്ച് പ്രവർത്തി ആരംഭിച്ചെങ്കിലും കുറച്ച് പാറ പൊട്ടിച്ച് കല്ലും,മണ്ണും നീക്കം ചെയ്യുന്ന നാമ മാത്രമായ പ്രവർത്തി മാത്രമാണ് നടത്താൻ കഴിഞ്ഞിരുന്നുള്ളൂ.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
കഴിഞ്ഞ 2011 – 16 ലെ യു ഡി എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടായില്ല. പദ്ധതി തന്നെ ഉപേക്ഷിച്ച തലത്തിലായിരുന്നു അന്നത്തെ അവസ്ഥ. തുടർന്ന് 2016 ൽ അധികാരത്തിൽ വന്ന പിണറായി സർക്കാർ ആദ്യ ബഡ്‌ജറ്റിൽ തന്നെ കിഫ്ബിയിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ചുകൊണ്ട് ചേലാട് സ്റ്റേഡിയം പദ്ധതിക്ക് പുതു ജീവൻ പകർന്നത്തുടർന്ന് നിലവിലുണ്ടായിരുന്ന കോൺട്രാക്ടറെ വിത്തൗട്ട് റിസ്ക് ആന്റ് കോസ്റ്റിൽ ഒഴിവാക്കുകയും സ്റ്റേഡിയത്തിന് ആവശ്യമായ മുഴുവൻ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. തുടർന്ന് നിർവ്വഹണ ഏജൻസിയായ കിറ്റ്കോയെ കൊണ്ട് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിച്ച് കിഫ്ബിക്ക് സമർപ്പിക്കുകയും കിറ്റ്കോ തയ്യാറാക്കിയ 15.83 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ കിഫ്ബി അംഗീകരിച്ച് സാങ്കേതിക അനുമതി ലഭ്യമാക്കുകയും ചെയ്തു.
സംസ്ഥാന സർക്കാർ കായിക വകുപ്പിന്റെ സാങ്കേതിക അനുമതി ലഭ്യമാകുന്നതിനു വേണ്ടി ഡി പി ആർ സമർപ്പിച്ചെങ്കിലും കോവിഡ് 19 ന്റെ വ്യാപനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ മൂലം റ്റി എസ് കമ്മിറ്റി ചേരുവാൻ കാലതാമസം നേരിട്ടിരുന്നു.പ്രസ്തുത വിഷയം നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ടെക്നിക്കൽ കമ്മിറ്റി അടിയന്തിരമായി ചേരുവാൻ തീരുമാനിക്കുകയും അതിനെ തുടർന്ന് ഇന്ന് (28-01-2021 വ്യാഴം) ചേർന്ന കായിക വകുപ്പിന്റെ ടെക്നിക്കൽ കമ്മിറ്റിയിൽ അംഗീകാരം നല്കുകയും ചെയ്തു.
ഇന്റർനാഷണൽ അമേത്ചർ അത്‌ലറ്റിക്ക് ഫെഡറേഷന്റെ അപ്രൂവൽ പ്രകാരമുള്ള ഒളിമ്പിക്സ് സ്റ്റാൻഡേർഡിലുള്ള 8 ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കാണ് നിർമ്മിക്കുന്നത്.അതോടൊപ്പം ഫിഫ നിലവാരത്തിലുള്ള സ്വാഭാവിക പുൽത്തകിടിയോട് കൂടിയ ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഫുട്ബോൾ ഗ്രൗണ്ടും നിർമ്മിക്കും. ഗ്യാലറിയും,ടോയ്ലറ്റ്,ചെയ്ഞ്ചിങ്ങ് റൂമുകളും അനുബന്ധ പ്ലംബിങ്ങ്, ഇലക്ടിക്കൽ വർക്കുകളും അടങ്ങുന്ന അന്താരാഷ്ട നിലവാരത്തിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് ഇന്ന് നടന്ന ടെക്നിക്കൽ കമ്മിറ്റിയുടെ അംഗീകാരം കൂടി ലഭ്യമായതോടെ ടെണ്ടർ നടപടികളിലേക്ക് കടക്കുകയാണ്.
2006-11 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതി കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഈ എൽ ഡി എഫ് ഗവൺമെന്റ് വന്നതിനു ശേഷം പുതുജീവൻ വച്ച പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ രാഷ്ടീയ പ്രേരിതമായി നടത്തുന്ന നുണ പ്രചരണങ്ങൾ ജനങ്ങൾ അർഹിച്ച അവജ്ഞതയോടെ തള്ളിക്കളയുമെന്നും എം എൽ എ പറഞ്ഞു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)