കോതമംഗലം: വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമായി തുടരുന്നു. നാട്ടിൽ ഇറങ്ങിയ ആനക്കൂട്ടത്തെ വനത്തിലേക്ക് തിരിച്ചയക്കുന്നതിൽ വനംവകുപ്പ് അധികൃതർ പരാജയപ്പെട്ടതായി യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. നടപടി നീണ്ടു പോയാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കവളങ്ങാട് പഞ്ചായത്തിലെ നീണ്ട പാറയിൽ കഴിഞ്ഞദിവസം 12 കാട്ടാനകളാണ് കൂട്ടത്തോടെ ഇറങ്ങിയത്. ഇവയെ തിരിച്ചയക്കാൻ രണ്ട് വനപാലകരെയാണ് അധികൃതർ നിയോഗിച്ചിരിക്കുന്നത്. വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ ഇവർ കൈമലർത്തുകയാണ്.പഞ്ചായത്തിലെ ഉപ്പുകുളത്തിലും ആവോലിച്ചാലിലും കാട്ടിൽ നിന്ന് വഴി തെറ്റി ഇറങ്ങിയ രണ്ട് കാട്ടാനകൾ രാവും പകലും നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്ന ആനകൾ ജനങ്ങളുടെ സ്വസ്ഥത നശിപ്പിച്ച് സ്വൈരവിഹാരം നടത്തുകയാണ്. രണ്ട് ആനകളും ഏറെ അപകടകാരികളാണെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ചയായി തുടരുന്ന ആനകളുടെ ശല്യം നാൾക്ക് നാൾ വർധിച്ചു വരികയാണ്. ഈ രണ്ടു വാർഡിലെയും ജനങ്ങൾ സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. കുട്ടമ്പുഴ പഞ്ചായത്തിലെ അട്ടിക്കളത്ത് കഴിഞ്ഞദിവസം കാട്ടാന വ്യാപകമായ കൃഷിനാശം ഉണ്ടാക്കി.
കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ നിന്ന് കാട്ടാന ശല്യം മൂലം ജനങ്ങൾ വ്യാപകമായി വീട് ഒഴിഞ്ഞു പോകുന്ന സാഹചര്യമുണ്ട്.
ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവം നിസാരവൽക്കരിക്കുകയാണ്. ജനവാസ മേഖലയിലേക്ക് കാട്ടാനകൾ കൂട്ടത്തോടെ ഇറങ്ങി വരുന്നത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വൈദ്യുതി വേലികൾ ഇവിടെ പേരിനു പോലുമില്ല. 30ന് ഉപ്പുകുളത്ത് സംഘടിപ്പിച്ചിരിക്കുന്ന സർവ്വകക്ഷി പ്രതിഷേധ പരിപാടിക്ക് യുഡിഎഫ് മുഴുവൻ പിന്തുണയും നൽകുമെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.
