Connect with us

Hi, what are you looking for?

NEWS

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് ലോകത്തിന്റെ മുഴുവന്‍ മനസ്സും ഇന്ത്യയിലേക്ക് ഉറ്റ് നോക്കിയ നിമിഷം:  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

കോതമംഗലം: ചന്ദ്രയാന്‍ ദൗത്യത്തിലൂടെ ലോകം മുഴുവന്‍ ഇന്‍ഡ്യയെ ഉറ്റ് നോക്കുന്നു എന്നും ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ക്ക് ഒന്നും അസാദ്ധ്യമല്ലെന്നും ഇനിയും ഒട്ടേറെ അത്ഭുതങ്ങള്‍ കാഴ്ച വെയ്ക്കാന്‍ കഴിയുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. മനുഷ്യമികവിന്റെ ആഘോഷമാണ് ഇവിടെ നടക്കുന്നത്. ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് സംഭവിച്ച ആഗസ്റ്റ് 23 ന് വൈകിട്ട് 6 മണി 4 മിനിറ്റ് ന് 1.4 ബില്ല്യണ്‍ ഇന്ത്യക്കാര്‍ ശ്വാസം അടക്കിപ്പിടിച്ച് കാത്തിരിക്കുകയായിരുന്നു. എന്ത് പരിചയസമ്പന്നതയും, എന്ത് കൃത്യതയും, എന്ത് വിസ്മയവുമാണ്, ശാസ്ത്രലോകത്തിന് മുന്നിലേക്ക് ഇന്ത്യ ഓടിക്കയറിയ നിമിഷം. ചന്ദ്രയാന്‍ 2 പരാജയപ്പെട്ടു എന്നത് ഒരു അബദ്ധധാരണയാണ്. ചന്ദ്രയാന്‍ 3 സംഭവിച്ചത് ചന്ദ്രയാന്‍ 2 കൊണ്ട് മാത്രമാണ്. വിജയവും പരാജയവും തിരിച്ചറിയാന്‍ നമുക്ക് കഴിയണം. ചില പരാജയങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരാജയങ്ങള്‍ ആയിരിക്കില്ല, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ ഇത് നല്‍കുന്നുണ്ട്. ചന്ദ്രനില്‍ എത്തുക എന്നത് ഒരു ശാസ്ത്രനേട്ടം മാത്രമല്ല മറിച്ച് മനുഷ്യബുദ്ധിയുടെ മികവിന്റെ മുദ്രയാണ്. 1.4 ബില്ല്യണ്‍ ഇന്ത്യക്കാരുടെ സ്വപനവുമാണ്. നമുക്ക് ആദിത്യ ഉണ്ട്, ഗഗന്‍യാന്‍ ഉണ്ട്, ചന്ദ്രയാന്‍ ഉണ്ട്, സമുദ്രയാന്‍ ഉണ്ട്. ഇന്ന് ലക്ഷ്യം വെയ്ക്കുന്നത് ചന്ദ്രനില്‍ മാത്രമല്ല, ബഹിരാകാശത്തും സൂര്യനിലും ചൊവ്വയിലും സമുദ്രത്തിലും എല്ലായിടത്തും ഐ.എസ്.ആര്‍.ഒ. എത്തിയിട്ടുണ്ട്. ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളിലല്ല ഉണര്‍ത്തുന്ന സ്വപ്നങ്ങളിലൂടെയാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നത്. നമുക്ക് ഇത്രയേ പ്രാപ്തിയുള്ളൂ എന്ന അതിര്‍വരമ്പ് സ്വപ്നം കാണാന്‍ ഇടേണ്ടതില്ല, അതാണ് ചന്ദ്രയാന്‍ നല്‍കുന്ന പാഠം. യുവാക്കള്‍ ആയ വിദ്യാര്‍ത്ഥികള്‍ ഇതില്‍ നിന്ന് പഠിക്കേണ്ടതും അത് തന്നെയാണ്. കേരളത്തില്‍ എന്ത് ചെയ്യാന്‍ ഉണ്ട് എന്ന് ചിന്തിക്കുന്ന മലയാളിക്ക് ഉത്തരമാണ് ചന്ദ്രയാന്‍. ചന്ദ്രയാന്‍ ദൗത്യ സംഘത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവരില്‍ ഒട്ടേറെപേര്‍ മലയാളികളാണ്. എന്തിനേറെ വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ അടക്കം 55 പേര്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്നറിയുമ്പോള്‍ എന്റെ ജില്ലയിലെ കോളേജ് എന്ന് കേള്‍ക്കുമ്പോള്‍, അവരെ നേരിട്ട് കാണുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്, അവരുടെ മുമ്പില്‍ ഞാന്‍ തലകുനിക്കുന്നു. ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉണ്ടായിരുന്ന മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ 55 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
അഭിനന്ദനങ്ങളാല്‍ റോക്കറ്റില്ലാതെ ഞങ്ങളെ ചന്ദ്രനിലെത്തിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന് ഈ സംഘത്തിന്റെ പേരില്‍ നന്ദി പറയുന്നതായി വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍. ചന്ദ്രയാന്‍ ലാന്‍ഡിംഗ് പോലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഓരൊ വിധിപ്രസ്താവത്തിനും വേണ്ടി മലയാളി കാതോര്‍ക്കുകയാണ്, കാരണം മനുഷ്യമനസ്സിനെ സ്പര്‍ശിക്കുന്നതാണ്. ആമസോണ്‍ കാടുകള്‍ പോലെ ആര്‍ക്കും വളരാവുന്ന അന്തരീക്ഷമാണ് ഐ.എസ്.ആര്‍.ഒ. യില്‍ ഉള്ളത്. ഇതൊരു ടീം വര്‍ക്കിന്റെ വിജയമാണ്. നമ്മുടെ ചുറ്റുപാടില്‍ നിന്ന് പഠിക്കുവാന്‍ നമുക്ക് കഴിയണം. ഏത് വലിയ പ്രശ്നവും ചെറുതായി ഭാഗിച്ചാല്‍ പരിഹരിക്കാന്‍ കഴിയുമെന്ന പാഠം ഞാന്‍ പഠിച്ചത് അഗസ്ത്യകൂടത്തില്‍ പോയപ്പോള്‍ അവിടുത്തെ കാണിമൂപ്പനില്‍ നിന്നാണ്. ഏത് വ്യക്തിയുടേയും ജീവിത വിജയത്തിന് മുന്നില്‍ മാര്‍ഗ്ഗദര്‍ശിയായ ചില ഗുരുക്കന്‍മാര്‍ ഉണ്ടാകും. എന്നെ പഠിപ്പിച്ച ഗുരുനാഥന്‍മാരോടും മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.ഇന്നലെ
സെപ്തംബര്‍ 16-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് എം. എ. കോളേജിലെ ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോളേജ് അസ്സോസ്സിയേഷന്‍ ചെയര്‍മാന്‍ മാത്യൂസ് മാര്‍ അപ്രേം തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ചന്ദ്രയാന്‍ ദൗത്യസംഘത്തില്‍ ഉണ്ടായിരുന്ന കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ 55 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ, അവരുടെ ഗുരുനാഥന്‍മാര്‍ അടക്കം ഉള്ള പ്രൗഢമായ സദസ്സിനെ സാക്ഷിയാക്കി പൊന്നാടയും മെമെന്റോയും നല്‍കി ആദരിച്ചു. 1985 നും 2017 നും ഇടയില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ബിരുദം നേടിയവരാണ് ഇവര്‍. ചടങ്ങില്‍ വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, വി.എസ്.എസ്.സി. ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. ആനി ഫിലിപ്പ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജെ ഐസക്, ഡോ. സി എന്‍ പൗലോസ്, പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, കോളേജ് അലുംനി അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. ജിസ്സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

NEWS

കോതമംഗലം: നെല്ലിമറ്റത്ത് ട്രിപ്പിള്‍ സഹോദരികള്‍ക്ക് ട്രിപ്പിള്‍ ഫുള്‍ എ പ്ലസ്. കോതമംഗലം സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂളില്‍ നിന്നും എസ് എസ്എല്‍സി പരീക്ഷയെഴുതിയ നെല്ലിമറ്റം വാളാച്ചിറ കരയില്‍ തട്ടായത്ത് (മൂലയില്‍) സിദ്ധിഖ് – ഖദീജ...

CRIME

പെരുമ്പാവൂർ: 16 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീസ് പിടിയിൽ. ഒഡീഷാ ഗജാപതി അനുഗഞ്ച് സ്വദേശി സൂരജ് ബീറ (26) യെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ജില്ലാ പോലീസ്...

NEWS

കോതമംഗലം : കോതമംഗലം ബ്ലോക്ക്‌ ഓഫീസിന് സമീപം അക്രമികൾ തകർത്ത വീട് ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തേനിങ്കൽ ടി സി വർഗീസിൻ്റെ തറവാട് വീടാണ് കഴിഞ്ഞ ദിവസം രാത്രി അക്രമികൾ...

CRIME

കോതമംഗലം: അടഞ്ഞുകിടന്ന വീടിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയ അക്രമികൾ വീട്ടുപകരണങ്ങൾ മുഴുവൻ തല്ലിത്തകർത്തു. കോതമംഗലത്തിന് സമീപം രാമല്ലൂരിൽ കഴിഞ്ഞ രാത്രിയാണ് സംഭവം.തേനിങ്കൽ TC വർഗീസിൻ്റെ തറവാട് വീട്ടിലാണ് ആക്രമണം നടന്നത്.ഇപ്പോൾ വർഗീസിൻ്റ...