കോതമംഗലം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കോതമംഗലത്ത് രാഷ്ട്രീയ സംഘർഷവും. ഇന്നലെ വൈകിട്ട് മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ നടക്കുന്ന വേദിക്ക് പുറത്തുള്ള റോഡിൽ ആണ് രാഷ്ട്രീയ മാന്യത കൈവിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ അരങ്ങേറിയത്. സ്റ്റീഫൻ ദേവസ്സിയുടെ ഗാനമേളക്കൊപ്പം തുടങ്ങിയ സമ്മേളനം പ്രവർത്തകരെ കൊണ്ട് നിറഞ്ഞിരുന്നു , തുടർന്ന് എട്ടുമണിയോടുകൂടി ശശി തരൂർ എം.പി യോഗത്തിൽ എത്തുകയും പ്രസംഗം ആരംഭിക്കുകയുമായിരുന്നു.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
കേരളത്തിൽ അക്രമരാഷ്ട്രീയമാണ് അരങ്ങേറുന്നതെന്നും, അഴിമതി നിറഞ്ഞ തുടർഭരണത്തിന് അവസരം നൽകരുതെന്നും പറഞ്ഞു കൊണ്ട് ശശി തരൂർ എംപി പ്രസംഗം തുടരുന്നതിനിടയിലാണ് എൽ.ഡി.എഫ് പര്യടന വാഹനത്തിന്റെ ശബ്ദത്തിന്റെ കാഠിന്യം മൂലം പ്രവർത്തകരുടെ ശ്രദ്ധ അതിലേക്ക് തിരിയുകയും തരൂരിന്റെ പ്രസംഗം യോഗത്തിലെത്തിയവർക്ക് അവ്യക്തമാകുകയുമായിരുന്നു. ഇത് മനസ്സിലാക്കിയ തരൂർ കാരണം തിരക്കുകയും, സ്‌റ്റേജിൽ ഉണ്ടായിരുന്നു മുൻ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എബി എബ്രഹാം കാരണം വെളിപ്പെടുത്തുകയും ചെയ്‌തു. ഇങ്ങനെ ശബ്ദമുണ്ടാക്കണോ എന്ന മറുചോദ്യം ചോദിച്ചുകൊണ്ട് തൽക്കാലത്തേക്ക് തരൂർ പ്രസംഗം അവസാനിപ്പിക്കുകയിരുന്നു.
ഈ സമയം ഗ്രൗണ്ടിന്റെ ഗേറ്റിന് മുൻപിലുള്ള റോഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറുകയായിരുന്നു. ഇതിലൂടെ പോയ എൽ.ഡി.എഫ് പര്യടനവാഹനത്തിൽ നിന്നുള്ള ശബ്‌ദത്തെ ചൊല്ലിയുണ്ടായ വാക്കേറ്റങ്ങൾ അവസാനം രാഷ്ട്രീയ മാന്യതകൾ പാലിക്കാതെയുള്ളതായിരുന്നു. എൽ.ഡി.എഫ് പര്യടനവാഹനത്തിൽ യുഡിഎഫ് പ്രവർത്തകൻ കയറുകകൂടിയായപ്പോൾ സംഭവം വഷളാവുകയായിരുന്നു. ഏകദെശം അഞ്ചു മിനിറ്റോളം തുടർന്ന സംഘർഷത്തിന് അയവ് വന്നതോടുകൂടിയാണ് പ്രസംഗം തരൂർ പുനരാംഭിച്ചത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ശശി തരൂർ എംപിയും ഡീൻ കുര്യാക്കോസ് എംപിയുമൊക്കെ പങ്കെടുക്കുന്ന പ്രധാന കൺവെൻഷൻ നടക്കുന്ന വേദിക്ക് മുന്നിലൂടെ എൽ.ഡി.എഫ് പര്യടനവാഹനത്തിന് അനുമതി നൽകിയ പോലീസ് നടപടിക്ക് എതിരെ പ്രതിക്ഷേധം ശക്തമാണ്. 7.15- ന് ടിബി കുന്നിൽ സമാപിക്കേണ്ട പര്യടനം 8.30യോടുകൂടി യു.ഡി.എഫ് യോഗത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ പാലിക്കേണ്ട രാഷ്ട്രീയ മര്യാദകൾ പാലിച്ചിരുന്നു എങ്കിൽ ഇതുപോലെയുള്ള രാഷ്ട്രീയ ഏറ്റുമുട്ടലുകൾ ഒഴിവാക്കപ്പെടുമായിരുന്നു എന്ന് ഡീൻ കുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു. പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യ വിലോപമാണ് സംഭവിച്ചിരിക്കുന്നത് എന്ന് എം.പി ചൂണ്ടിക്കാണിക്കുന്നു. ഇത് കോതമംഗലത്തിന് നാണക്കേടാണെന്നും സംഭവം കോതമംഗലത്തിൻ്റെ അന്തസ്സ് കളങ്കപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മിറ്റിയും ഡീൻ കുര്യക്കോസ് എംപിയും കുറ്റപ്പെടുത്തി. ഒരു യുഡിഎഫ് പ്രവർത്തകനും എതിർ കക്ഷികളുടെ യോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കാറില്ലെന്നും, അതാണ് യുഡിഎഫും എൽഡിഫും തമ്മിലുള്ള വ്യത്യാസമെന്ന് എംപി പറഞ്ഞു.
കോതമംഗലത്തെ എൽ.ഡി.എഫ്.സ്ഥാനാർത്ഥി ആൻ്റണി ജോണിനുനേരെ ഗുണ്ടാആക്രമണം നടന്നതായി എൽ.ഡി ഫ്. മുനിസിപ്പൽ ഈസ്റ്റ് പരിധിയിലെ സ്ഥാനാർത്ഥി പര്യടനത്തിൻ്റെ സമാപനത്തിനിടെയാണ് യു.ഡി.എഫ്. നേതൃത്വത്തിലുള്ള ആസൂത്രിത ഗുണ്ടാ ആക്രമണമുണ്ടായത്ആൻ്റണി ജോണിനെ കയ്യേറ്റംചെയ്യാനുംശ്രമിച്ചതായി എൽ.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. രാമല്ലൂരിൽനിന്നുംതുടങ്ങിയ പര്യടനപരിപാടി ടി.ബി. കുന്നിൽ സമാപിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു അപ്രതീക്ഷിത ആക്രമണം. എൽ.ഡി.എഫ് പര്യടനജാഥയ്ക്കു നേരെയും തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തവിധം സ്ഥാനാർത്ഥിയ്ക്ക് നേരെയുംനടന്ന ഹീനമായ ആക്രമണമെന്ന് സി.പി.ഐ.(എം) ആരോപിച്ചു.
ആയിരങ്ങൾ പങ്കെടുത്ത യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെത്തുകയും, കോതമംഗലത്തിന്റെ വികസനത്തിന് ഷിബു തെക്കുംപുറത്തിന്റെ വിജയം അനിവാര്യമാണെന്നും പറഞ്ഞു. ചടങ്ങിൽ കെ.പി. ബാബു അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ഷിബു തെക്കുംപുറം, ഡീൻ കുര്യാക്കോസ് എംപി, മുൻ എംപി പി.സി. തോമസ്, മുൻ മന്ത്രി ടി.യു.കുരുവിള, പി.പി.ഉതുപ്പാൻ, പി.എ.എം.ബഷീർ, എ.ജി.ജോർജ്, ലിസി ജോസ്, പി.എം.സക്കരിയ, ജോമി തെക്കേക്കര, ഷാഹിന പാലക്കാടൻ, മാത്യു ജോസഫ്, ഷിബു തെക്കുംപുറം, എബി ഏബ്രഹാം, അബു മൊയ്തീൻ, എ.ടി.പൗലോസ്, പി.എം.മൈതീൻ, എം.എസ്.എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)