കോതമംഗലം : വേമ്പനാട്ട് കായലിന്റെ ഓളപ്പരപ്പിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ ലയ ബി നായർ എന്ന പന്ത്രണ്ട് വയസുകാരി . കോതമംഗലത്തെ ഡോൾഫിൻ ആക്വാടിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 11നു രാവിലെ ഇരുകൈലാലുകളും കെട്ടി ആലപ്പുഴ ജില്ലയിലെ തവണക്കടവിൽനിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചുവരെയുള്ള വേമ്പനാട്ടു കായലിലെ നാലര കിലോമീറ്റർ നീന്തികയറിയാണ് രണ്ടാമത്തെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് നേടാൻ ശ്രമിക്കുന്നത്. കഴിഞ്ഞവർഷം കൈകൾ കെട്ടിയിട്ട് നാലര കിലോമീറ്റർ നീന്തികയറി വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ചിരുന്നു ഈ കൊച്ചുമിടുക്കി. നീന്തൽ പരിശീലകൻ കൂടിയായ പിതാവ് ബിജു തങ്കപ്പൻ ആണ് ലയയുടെ നീന്തൽ ഗുരു. കഴിഞ്ഞ ഒന്നരവർഷത്തിനിടയിൽ ഒൻപത് റെക്കോർഡുകൾ ആണ് ബിജുതങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് വൈക്കത്തിന് നേടികൊടുത്തത്.ചരിത്രങ്ങൾ ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണിൽ പുതിയൊരുചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ബിജുതങ്കപ്പനും സംഘവും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഒന്നേകാൽമണിക്കൂർക്കൊണ്ട് ലയമോൾ നീന്തികയറുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു
