EDITORS CHOICE
സുദന്റെ കരവിരുതിൽ ഏതു തടിയും ശില്പമാകും: പതിനായിരക്കണക്കിന് ആന ശില്പങ്ങളാണ് സുദൻ തടിയിൽ ഒരുക്കിയത്

കോതമംഗലം : പതിനായിരക്കണക്കിന് ആനയുടെ ശില്പങ്ങൾ തടിയിൽ ഒരുക്കിയ ഒരു ശില്പിയുണ്ട് കോതമംഗലം വാരപ്പെട്ടിയിൽ. കോതമംഗലം വാരപ്പെട്ടി മൈലമൂട്ടിൽ സുദർശനൻ എന്ന സുദൻ തടിയിൽ കവിത രചിക്കുകയാണ്. ഇദ്ദേഹം തൊട്ടാൽ ഏത് തടിയും ശിൽപമാകും. തന്റെ 13 മത്തെ വയസിൽ തുടങ്ങിയ ശിൽപ നിർമാണം ഇപ്പോൾ 66 ാം വയസിലും തുടരുകയാണ്. ആനപ്രേമികളുടെ ഇടയിൽ സുദന്റെ ശിൽപത്തിന് ഡിമാൻഡേറെയാണ്. തിരുവനന്തപുരം ആര്യനാട് സ്വദേശിയായ സുദൻ ശിൽപ നിർമാണത്തിനായാണ് കോതമംഗലം,വാരപ്പെട്ടിയിൽ താമസിക്കുന്നത്. 1970 കളിൽ അമേരിക്കയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആന ചിഹ്നമായതോടെ ആയിരക്കണക്കിന് ആനകളുടെ ശിൽപങ്ങൾ കൊച്ചിയിൽ നിന്നും കയറ്റി അയച്ചു. അന്ന് നിരവധിയാളുകൾ ആന ശിൽപ നിർമാണം പഠിക്കാൻ കൊച്ചിയിൽ എത്തിയിരുന്നു. ആദ്യം പഠിച്ചത് ആന നിർമാണമായതിനാലാണ് ഏറ്റവും കൂടുതൽ ആനകളെ നിർമിക്കുന്നത്.
ശിൽപനിർമാണം പഠിച്ചെങ്കിലും വിൽപന കുറവായതിനാൽ നിരവധിയാളുകളാണ് ഈ മേഖല ഉപേക്ഷിച്ചത്. ഇത്തരത്തിൽ നിർമാണം ഉപേക്ഷിച്ച മൂന്നുപേരെ സുദൻ വീണ്ടും ശിൽപനിർമാണത്തിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഒന്നേകാൽ ടൺ ഭാരമുള്ള അഞ്ചര അടി ഉയരമുള്ള കൊമ്പനാന ആണ് സുദൻ നിർമിച്ച ഏറ്റവും വലിയ ശിൽപം. നാല് മാസമെടുത്തു ഇത് പൂർത്തിയാക്കാൻ. ഈട്ടി, വാക, പുളി, കുമ്പിൾ, തേക്ക് തുടങ്ങിയ മരങ്ങളാണ് പ്രധാനമായും ശിൽപ നിർമാണത്തിന് ഉപയോഗിക്കുന്നത്. 50 ഗ്രാം തൂക്കവും ഒന്നര ഇഞ്ച് വലിപ്പവുമുള്ള കുഞ്ഞൻ ആനകളും സുദൻ നിർമിക്കുന്നുണ്ട്. ഇത് നിർമിക്കാൻ സുദന് ഒരു ദിവസം മതി. പല വലിപ്പത്തിലുള്ള അഞ്ഞൂറിലധികം ആനയുടെ ശിൽപങ്ങൾ, കരടി, സിംഹം, കടുവ, പുലി, പാമ്പ്, മാൻ, മത്സ്യം, മുരുകൻ, ഗണപതി, തിരുപ്പതി, കുരിശിൽ തൂങ്ങിയ രൂപം, ലാസ്റ്റ് സപ്പർ തുടങ്ങിയ വിഗ്രഹങ്ങളും ഇപ്പോൾ സുദന്റെ നിർമാണശാലയിലുണ്ട്.
സുദന്റെ അച്ഛനും അപ്പൂപ്പനും കുമ്മായം ഉപയോഗിച്ച് വീടുകളിൽ അലങ്കാരമൊരുക്കിയിരുന്നു. ഇതിൽ നിന്നാണ് ശിൽപ നിർമാണത്തിലേക്കുള്ള സുദന്റെ തുടക്കം. 56 വർഷമായി സുദന്റെ ഏക വരുമാന മാർഗമാണ് ശിൽപനിർമാണം. നിർമിക്കുന്ന ശിൽപം വിറ്റുപോകാത്തതാണ് ഈ മേഖലയിലെ പ്രതിസന്ധി. തങ്ങളുടെ പ്രതിസന്ധി അറിഞ്ഞ് ആന പ്രേമിയായ ഇവിഎം ഗ്രൂപ്പ് ഉടമ എടയ്ക്കാട്ടുകുടി ജോസ് അടക്കമുള്ളവർ ലക്ഷങ്ങളുടെ ശിൽപം വാങ്ങാറുണ്ടെന്ന് സുദൻ പറഞ്ഞു. 2018 ൽ എറണാകുളം മറൈൻഡ്രൈവിൽ നടന്ന എക്‌സിബിഷനിൽ മൂന്ന് ദിവസം കൊണ്ട് മൂന്നടി ഉയരമുള്ള ആനയെ നിർമിച്ചത് അന്ന് വലിയ വാർത്തയായിരുന്നു. ജനുവരി 11ന് നങ്ങേലിപ്പടിയിൽ ശിൽപ വിൽപനയ്ക്കായി സ്റ്റാൾ തുറക്കാനൊരുങ്ങുകയാണ് സുദൻ.
ചിത്രം : സുദന്‍ താന്‍ നിര്‍മിച്ച ശില്‍പ്പങ്ങള്‍ക്കരികില്‍
EDITORS CHOICE
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ് ഡയാനക്കിത്. ഈ കഴിഞ്ഞ ചൊവ്വെഴ്ച ഗുരുവായൂർ അമ്പലത്തിനു സമീപമുള്ള നൃത്ത വേദിയിൽ ഭരതനാട്യം അരങ്ങേറ്റ നൃത്തം ചെയ്യുമ്പോൾ നാല്പത്കാരിയായ ഈ കോളേജ് അദ്ധ്യാപികയുടെ കാലുകൾ വിറച്ചില്ല. ചുവടുകൾ പിഴച്ചില്ല. ആത്മ സംതൃപ്തിയുടെ ഊർജവുമായിട്ടാണ് ഡോ. ഡയാന തന്റെ അരങ്ങേറ്റം കുറിച്ചത്.
തന്റെ പ്രിയ അനിയത്തിക്കുട്ടി ദീപ്തി ഐസക് പാതിവഴിയിൽ ഉപേക്ഷിച്ച ആഗ്രഹം, തനിക്ക് സാധിക്കണമെന്ന് വാശിപിടിച്ച ജേഷ്ഠ സഹോദരിയുടെ മധുര പ്രതികാരംകൂടിയാണിത്.
ഡയാനയുടെ മകൾ ആറു വയസുകാരി ഹന്ന പോളിനെയും, നാലുവയസുകാരനായ മകൻ ഡാനിസ് ഐസക് പോളിനേയും നൃത്തം അഭ്യസിപ്പിക്കുവാനായിട്ടാണ് കൈമുദ്രകളിലൂടെയും, പദചലനങ്ങളിലൂടെയും ഭാവാഭി നയത്തിലൂടെയും വിസ്മയം തീർക്കുന്ന കോതമംഗലം വാരപ്പെട്ടി ഇളങ്ങവം സ്വദേശിനിയായ നൃത്ത അദ്ധ്യാപിക കലാമണ്ഡലം അഞ്ജലി സുനിലിന്റെ അടുത്ത് ഡയാനയെത്തുന്നത്.നൃത്ത അദ്ധ്യാപികയുടെ നിർബന്ധത്തിനും തന്റെ ചെറു പ്രായത്തിൽ മനസ്സിൽ മൊട്ടിട്ട ആഗ്രഹപൂർത്തികരണത്തിനുമായി മക്കളുടെ ഒപ്പം ദക്ഷിണ വെച്ച് ഡയാന അടവുകൾ പഠിച്ചപ്പോൾ പൂവണിയാതെ പോയ ബാല്യകാല ആഗ്രഹങ്ങളുടെ ഭാരം ഇറക്കി വയ്ക്കുവാനുള്ള അവസരംകൂടിയായി. എന്നെക്കൊണ്ട് ഇത് സാധിക്കുമോ അഞ്ജലി ടീച്ചറെ എന്ന് സംശയത്തോടെ ചോദിച്ചപ്പോൾ ഡയാന ടീച്ചറെക്കൊണ്ട് മാത്രമേ ഇത് സാധിക്കൂ എന്ന് പറഞ്ഞുകൊണ്ട് തന്നെ പ്രോത്സാഹിപ്പിച്ച പ്രിയ ഗുരു കലാമണ്ഡലം അഞ്ജലി ടീച്ചറിന്റെ വിശ്വാസമാണ് തന്റെ ആഗ്രഹ സഫാല്യത്തിനു പിന്നിലെ ഊർജമെന്ന് ഡയാന പറയുന്നു.
മുഖാഭിനയങ്ങളിലൂടെയും, മുദ്രകളിലൂടെയും, അംഗ വിന്യാസങ്ങളിലൂടെയും നൃത്തച്ചുവടുകൾ തീർക്കാനൊരുങ്ങുകയാണ് ഈ കോളേജ് അദ്ധ്യാപിക. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോ. പ്രൊഫസർ മുവാറ്റുപുഴ, കടാതി വാത്യാട്ട് ഡോ. ജിനു പോളിന്റെ ഭാര്യയാണ്.
EDITORS CHOICE
സ്വപ്നതീരത്ത്കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പം ഒരുക്കി ഡാവിഞ്ചി സുരേഷ്

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍ കഴിമ്പ്രം കടപ്പുറത്ത് കുഞ്ഞുണ്ണിമാഷിന്‍റെ മണല്‍ ശില്‍പം തീര്‍ക്കുകയായിരുന്നു ഡാവിഞ്ചി.ആറടിയോളം ഉയരത്തില്‍ ഇരുപതടി വലുപ്പത്തില്‍ മൂന്നു മണിക്കൂര്‍ സമയം കൊണ്ട് തീര്‍ത്തതാണ് ഈ മണൽ ശില്‍പം. ഡാവിഞ്ചി സുരേഷിന് സഹായികളായി രാകേഷ് പള്ളത്ത്, ബക്കര്‍ തൃശൂര്‍ , ആസാദ് എന്നീ കലാകാരന്മാരും കൂടെയുണ്ടായിരുന്നു.
എഴുത്തുകാരനും നോവലിസ്റ്റുമായ എം.പി സുരേന്ദ്രന്‍ ശില്‍പം നാടിനു സമര്‍പ്പിച്ചു. പ്രോഗ്രാം സംഘാടകരായി ശോഭാ സുബിൻ,ഉണ്ണികൃഷ്ണന്‍ തൈപരംപത്ത്,ഷൈന്‍ നെടിയിരിപ്പില്‍ എന്നിവരുടെ കൂടെ നോവലിസ്റ്റും ഡി . വൈ എസ്. പിയുമായ സുരേന്ദ്രന്‍ മങ്ങാട്ട് ,കവിയും പ്രഭാഷകനുമായ ചന്ദ്രമോഹന്‍ കുമ്പളങ്ങാട് , സുനില്‍ വേളെക്കാട്ട്,ഷീജ രമേശ് ബാബു ,നൌഷാദ് പാട്ട് കുളങ്ങര , പി ഡി ലോഹിതദാക്ഷന്‍ , സുജിത് പുല്ലാട്ട് ,സൌമ്യന്‍ നെടിയിരിപ്പില്‍ , മധു കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
EDITORS CHOICE
അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ : പെസഹായിൽ പിറന്ന ദാരുശില്പം.

- കൂവപ്പടി ജി. ഹരികുമാർ
കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പർ’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും ശിഷ്യന്മാരും പങ്കിട്ട ‘അവസാന അത്താഴം’ ലിയനാർഡോ ഡാവിഞ്ചി ചിത്രത്തെ പിൻപറ്റിയാണ് അനിൽ കരിങ്ങഴ മരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാർക്കും അംഗോപാംഗങ്ങളിൽ മലയാളിത്തം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ശില്പകലയിൽ ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താൻ കരിങ്ങഴ കള്ളിക്കാട്ടിൽ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി റബ്ബർ വെട്ടിനിറങ്ങിയ കാലത്ത് നേരമ്പോക്കിനു തുടങ്ങിയതാണ് മരത്തിലെ ശില്പവേലകൾ. ശില്പങ്ങളുടെ രൂപം മുൻകൂട്ടി കണ്ട്,
ആവശ്യാനുസരണം സ്വന്തമായി നിർമ്മിയ്ക്കുന്ന ‘ടൂളു’കളുപയോഗിച്ചാണ് പണികൾ. ഹൈസ്പീഡ് ബ്ലേഡുകൾകൊണ്ടു നിർമ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തിൽ ശില്പങ്ങൾ ആവിഷ്കരിയ്ക്കുന്നത്. 22 വർഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയിൽ നിലനിർത്താൻ പ്രോത്സാഹനം നൽകി പരിശീലനം നൽകിയത്, ശില്പി ബിനു ആര്യനാടാണ്.
തേക്ക്, കുമ്പിൾ, ഈട്ടി മരങ്ങൾ ഉപയോഗിച്ചാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള ‘തിരുവത്താഴ’ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങൾ കണ്ടത്. രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു, ഇതു പൂർത്തിയാവാൻ. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠൻചാൽ ആശാന്റെ നിർബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനിൽ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാർഗ്ഗം. അവസരങ്ങൾ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കോതമംഗലത്തിനടുത്ത് ഒരു ഉൾനാടൻ ഗ്രാമമായതിനാൽ ഇദ്ദേഹത്തിന്റെ കഴിവുകൾ പുറം ലോകം അറിയാൻ ഏറെ വൈകി.
കരിങ്ങഴയിലെ വീട്ടിലെ പണിശാലയിൽ 12 അടി ഉയരത്തിലുള്ള ഒരു നടരാജശില്പം ചെയ്തു വച്ചിട്ടുണ്ട് അനിൽ. ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു നിൽക്കുന്നതിനാൽ തന്റെ ഈ ശില്പം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുവാനിരിയ്ക്കുകയാണ് അനിലിന്റെ കുടുംബം. രൂപക്കുമ്പിളിൽ തീർത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അർഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരൻ. ദിവ്യയാണ് ഭാര്യ. മക്കൾ: ഭാഗ്യലക്ഷ്മിയും ഭഗവത്കൃഷ്ണനും.
ഫോട്ടോ: അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ ശില്പം.
-
CRIME6 hours ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME7 hours ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME1 day ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME1 day ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി