Connect with us

Hi, what are you looking for?

EDITORS CHOICE

ഏഴ് പതിറ്റാണ്ടത്തെ സേവനത്തിന് ശേഷം പുളിന്താനം പാലം ഓർമ്മയാകുന്നു.

കോതമംഗലം : എഴുപത്തിരണ്ട് വർഷം മുമ്പ് നിർമ്മിച്ച പുളിന്താനം പാലം ഓർമ്മയാവുന്നു. 1950 ലാണ് പുളിന്താനം തോടിന് കുറുകെ കോൺക്രീറ്റ് പാലം നിർമ്മിച്ചത്. കക്കടാശ്ശേരി കാളിയാർ റോഡിൽ ആദ്യമായി നിർമ്മിച്ച പാലമാണിത്. കക്കടാശ്ശേരിയിൽ കോതമംഗലം ആറിന് കുറുകെ പാലം നിർമ്മിക്കുന്നതിന് മുമ്പ് തന്നെ നിർമ്മിച്ചതാണ് ഈ പാലം. ഗതാഗത സൗകര്യം ഒന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ കക്കടാശ്ശേരിയിൽ നിന്നും പുളിന്താനം വരെയാണ് ബസ് സർവീസ് ഉണ്ടായിരുന്നത്. അന്ന് ഇരുമ്പു ഗർഡർ കൊണ്ടുള്ള നടപ്പാലം മാത്രമാണ് തോടിനു കുറുകെ ഉണ്ടായിരുന്നത്. തുടന്ന് 1945 ൽ പുളിന്താനം തോടിന് കുറുകെ തടിപ്പാലം നിർമ്മിച്ചത് മുതലാണ് പോത്താനിക്കാട് ബസ് സർവീസ് നീട്ടിയത്. 3 വലിയ ഇരുപൂൾ തടികൾ ഇട്ട് അതിനു മുകളിൽ 2 ഇഞ്ച് കനത്തിലുള്ള പലകകൾ അടിച്ചാണ് അന്ന് തടി പാലം നിർമ്മിച്ചത് എന്ന് പഴമക്കാർ ഓർത്തു പറയുന്നു.

തോടിൽ ഉണ്ടാവുന്ന വെള്ളപ്പൊക്കങ്ങൾ മൂലം തടിപ്പാലത്തിന് സ്ഥിരമായി അറ്റകുറ്റപണികൾ നടത്തേണ്ട അവസ്ഥ വന്നതു മൂലമാണ് റോഡ് ഉയർത്തി കോൺക്രീറ്റ് പാലം നിർമ്മിക്കാൻ തീരുമാനമായത്. ഇരുവശത്തും കരിങ്കൽ കാലുകൾ നിർമ്മിച്ച് അതിന് മുകളിലാണ് 8 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമാണ് 1950 ൽ പാലം നിർമ്മിച്ചത്. പിന്നീട് പാലത്തിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം കൂടിയതോടെ ഈ പാലത്തിനോട് ചേർന്ന് തന്നെ 3 മീറ്റർ വീതിയിൽ ഒരു പാലം കൂടി 1972 ൽ നിർമ്മിക്കുകയായിരുന്നു. ഈ രണ്ടു പാലങ്ങളും ചേർന്നതാണ് ഇപ്പോൾ കാണുന്ന പാലം. ഘട്ടം ഘട്ടമായി കക്കടാശ്ശേരി- കാളിയാർ റോഡിൻ്റെ വികസനം നടന്നപ്പോഴും പാലം കരുത്തോടെ നില നിന്നു. കൊടും വളവിൽ സ്ഥിതി ചെയ്യുന്ന പാലത്തിൽ വാഹന അപകടങ്ങൾ സ്ഥിരമായതോടെയാണ് പുതിയ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായത്. ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ആണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഒട്ടേറേ പേർക്ക് ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ ഇടിച്ച് കൈവരികൾ തകർന്നതല്ലാതെ പാലത്തിന് ഇപ്പോഴും ബലക്ഷയം ഒന്നും സംഭവിച്ചിട്ടില്ല. ഇപ്പോൾ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 68 കോടി രൂപ മുടക്കി നടക്കുന്ന കക്കടാശ്ശേരി- കാളിയാർ റോഡിൻ്റെ പുനരുദ്ധാരണത്തിൻ്റെ ഭാഗമായാണ് പാലം പൊളിച്ച് മാറ്റി പുതിയ പാലം നിർമ്മിക്കുന്നത്.

21 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇതിനായി ഇരുകരകളിലും ഭൂമി ഏറ്റെടുത്തിട്ടുണ്ട്. പഴയ പാലം പൊളിച്ചു മാറ്റുന്നതിനുള്ള പ്രവർത്തികൾ ഈയാഴ്ച്ച ആരംഭിക്കും. പാലം വലുപ്പം കൂട്ടി നിർമ്മിക്കുന്നതോടെ മഴക്കാലത്ത് തോട്ടിലെ വെള്ളം എളുപ്പം ഒഴുകി പോകുവാൻ സാധിക്കുമെന്നതിനാൽ സ്ഥിരമായി തോടിനോടു ചേർന്ന താഴ്ന്ന പ്രദേശങ്ങളിലെ കൃഷി ഭൂമിയിൽ വെള്ളം കയറുന്നത് ഒഴിവാകുകയും ചെയ്യും. നാട്ടുകാർക്ക് ഒട്ടേറേ ഓർമ്മകൾ അവശേഷിപ്പിച്ച് 72 വർഷം ഭാരം പേറിയ പാലം ഓർമ്മയായി മാറുകയാണ്.

ചിത്രം : പുതിയ പാലം നിർമ്മിക്കാനായി പൊളിച്ചു മാറ്റുന്ന പുളിന്താനം പാലം

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...