EDITORS CHOICE
ചെറിയ പള്ളി കോമ്പൗണ്ടിൽ മുസ്ലീം വിശ്വാസികൾ നിസ്ക്കാരം നടത്തിയതിനെതിരെ റമ്പാൻ തോമസ് പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകി.

കോതമംഗലം: യാക്കോബായ സഭയുടെ പൂർണ്ണ നിയന്ത്രണത്തിലിരിക്കുന്ന ചരിത്ര പ്രസിദ്ധമായ കോതമംഗലം മാർതോമ ചെറിയ പള്ളിയുടെ കോമ്പൗണ്ടിൽ മുസ്ലിം സമുദായ നേതാക്കൻമാരുടെ നേതൃത്വത്തിൽ മഗ് രിബ് നിസ്ക്കാരം നടത്തിയതിനെതിരെയാണ് മാർതോമ പള്ളിയിൽ പ്രവേശിക്കുവാൻ കോടതിയിൽ നിന്ന് ഉത്തരവ് നേടിയ മലങ്കര ഓർത്തഡോക്സ് വൈദീകനായ കോതമംഗലം കുത്തുകുഴി മാറാച്ചേരി വീട്ടിൽ തോമസ് പോൾ റമ്പാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ പരാതി നൽകിയത്.
കോടതി നിയമിച്ച നിയമാനുസൃത വികാരി താനാണെന്നും, തൻ്റെ അനുവാദം വാങ്ങാതെ അനധികൃതമായി 2019 ഡിസംബർ 28ന് പള്ളി കോമ്പൗണ്ടിൽ മുസ്ലീം സമുദായംഗങ്ങളായ നിരവധി ആളുകൾ പ്രവേശിച്ച് അവരുടെ നിസ്ക്കാരം നടത്തിയതും പള്ളിയുടെ മൈക്കിലൂടെ ബാങ്ക് മുഴക്കുകയും ചെയ്തത് മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും, ഇത് മൂലം തങ്ങളുടെ മത വിശ്വാസത്തിന് ക്ഷതം ഏറ്റതായും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പള്ളി കോമ്പൗണ്ടിൽ നിസ്ക്കാരത്തിന് അനുമതി നൽകിയവർക്കെതിരെയും, മതസൗഹാർദത്തിന്റെ മറവിൽ നിയമത്തെ വെല്ലുവിളിച്ചവർക്കെതിരെയും കർശന നിയമ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഈ പരാതിയിൽ നടപടികളുമായി മുമ്പോട്ട് പോയാൽ ക്രിസ്ത്യൻ പള്ളി മുറ്റത്ത് നിസ്ക്കാരത്തിന് നേതൃത്വം നൽകിയ മുസ്ലീം സമുദായത്തിൻ്റെ മത നേതാവ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ അടക്കം നിരവധി പേർ കേസിൽ പ്രതിയായേക്കാം.
എല്ലാ മതവിഭാഗവും കോതമംഗലം മുത്തപ്പനായി ആദരിക്കുന്ന യൽദോ മോർ ബസേലിയോസ് ബാവ കബറടങ്ങിയ മാർ തോമ ചെറിയ പള്ളിയുടെ കൽക്കുരിശിന് മുന്നിലായിരുന്നു കോതമംഗലത്തിൻ്റെ മതേതരത്വം വിളിച്ചോതി കൊണ്ട് കഴിഞ്ഞ വർഷം ഡിസംബർ മാസം മുസ്ലീം മത വിഭാഗത്തിൻ്റെ നിസ്ക്കാരം നടന്നത്.
കേരളത്തിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർത്ത സുവർണ്ണ സന്ധ്യയാണിതെന്നും, ഒരു ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ മുസ്ലീം മത വിശ്വാസികൾക്ക് നിസ്‌കാരത്തിന് സ്ഥലം അനുവദിച്ചതും, ബാങ്ക് വിളിച്ചതും രാജ്യത്തുതന്നെ ഒരുപക്ഷേ ആദ്യ സംഭവമായിരിക്കുമെന്ന് ഇതര മതസ്ഥരടക്കം ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി അന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞപ്പോൾ കൈയ്യടികളോടെയാണ് ആ വാക്കുകളെ പൊതുസമൂഹം സ്വീകരിച്ചത്. ഇക്കാര്യം കേരള നിയമ സഭയിൽ ഡോ.എം.കെ മുനീർ എം.എൽ.എയും പ്രസ്താവിച്ചിരുന്നു.
കോതമംഗലത്തിൻ്റെ മതസാഹോദര്യത്തിൻ്റെ ഏറ്റവും വലിയ തെളിവായിരുന്നു മാർതോമ ചെറിയ പള്ളിയുടെ കോമ്പൗണ്ടിൽ മുസ്ലീം വിശ്വാസികൾക്ക് മഗ് രിബ് നമസ്ക്കാരത്തിന് സൗകര്യം ഒരുക്കിയത്. അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് എം.എൽ.എ ആൻറണി ജോൺ കോതമംഗലം വാർത്തയോട് പറഞ്ഞു. അതിൻ്റെ ഏറ്റവും വലിയ തെളിവാണ് കന്നി പെരുന്നാൾ പ്രദക്ഷിണത്തിൽ ഹൈന്ദവ യുവാവ് വിളക്കേന്തുന്നതെന്നും എം.എൽ.എ കൂട്ടി ചേർത്തു.
ചരിത്രത്തിൽ ആദ്യമായി കോതമംഗലം ചെറിയപളളിയിൽ മൈക്കിലൂടെ മഗ് രിബ് ബാങ്ക് വിളി..
Gepostet von കോതമംഗലം വാർത്ത am Samstag, 28. Dezember 2019
മാർ തോമ ചെറിയ പള്ളി മതേതരത്വത്തിൻ്റെ ആണിക്കല്ലാണെന്നും, കോതമംഗലം മുത്തപ്പൻ്റെ കബറിടത്തിൽ പ്രാർത്ഥനക്കെത്തുന്നവർ ജാതിയോ മതമോ നോക്കാറില്ലെന്നും, നൂറ്റാണ്ടുകളായി യാക്കോബായ സഭയുടെ വിശ്വാസാചാരങ്ങൾ പിന്തുടരുന്ന മാർ തോമ ചെറിയ പള്ളിയിൽ കോടതി വിധിയുടെ ബലത്തിൽ കൈയ്യേറി അധികാരം സ്ഥാപിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന് കഴിയാത്തതിൻ്റെ വൈരാഗ്യമാണ് ചെറിയ പള്ളിയിൽ നടന്ന മുസ്ലീം സമുദായത്തിൻ്റെ മഗ് രിബ് നിസ്ക്കാരത്തിനെതിരെ പരാതി നൽകിയതെന്നും മതമൈത്രി നേതാക്കളായ കെ.എ നൗഷാദ്, ഷമീർ പനക്കൻ എന്നിവർ കോതമംഗലം വാർത്തയോട് പ്രതികരിച്ചു. മാർ തോമ ചെറിയ പള്ളിയുടെ വിശ്വാസ സംരക്ഷണത്തിന് ജാതി മത ചിന്തകൾ മാറ്റി വച്ച് പൊതു സമൂഹം ഇനിയും ഒറ്റക്കെട്ടായിരിക്കുമെന്നും ഇവർ പറഞ്ഞു.
EDITORS CHOICE
ഡയാനക്കിത് സ്വപ്ന സാഫല്യം: നാല്പാതം വയസിൽ ആത്മ സംതൃപ്തിയുടെ ഊർജവുമായി കാലിൽ നൃത്തചിലങ്കയണിഞ് എം. എ. കോളേജ് അദ്ധ്യാപിക

കോതമംഗലം :പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി ഡോ. ഡയാന ആൻ ഐസക്.തന്റെ നാലാം വയസിൽ മനസ്സിൽ മുളപൊട്ടിയ ആഗ്രഹ ത്തിന്റെ പൂർത്തികരണംകൂടിയാണ് ഡയാനക്കിത്. ഈ കഴിഞ്ഞ ചൊവ്വെഴ്ച ഗുരുവായൂർ അമ്പലത്തിനു സമീപമുള്ള നൃത്ത വേദിയിൽ ഭരതനാട്യം അരങ്ങേറ്റ നൃത്തം ചെയ്യുമ്പോൾ നാല്പത്കാരിയായ ഈ കോളേജ് അദ്ധ്യാപികയുടെ കാലുകൾ വിറച്ചില്ല. ചുവടുകൾ പിഴച്ചില്ല. ആത്മ സംതൃപ്തിയുടെ ഊർജവുമായിട്ടാണ് ഡോ. ഡയാന തന്റെ അരങ്ങേറ്റം കുറിച്ചത്.
തന്റെ പ്രിയ അനിയത്തിക്കുട്ടി ദീപ്തി ഐസക് പാതിവഴിയിൽ ഉപേക്ഷിച്ച ആഗ്രഹം, തനിക്ക് സാധിക്കണമെന്ന് വാശിപിടിച്ച ജേഷ്ഠ സഹോദരിയുടെ മധുര പ്രതികാരംകൂടിയാണിത്.
ഡയാനയുടെ മകൾ ആറു വയസുകാരി ഹന്ന പോളിനെയും, നാലുവയസുകാരനായ മകൻ ഡാനിസ് ഐസക് പോളിനേയും നൃത്തം അഭ്യസിപ്പിക്കുവാനായിട്ടാണ് കൈമുദ്രകളിലൂടെയും, പദചലനങ്ങളിലൂടെയും ഭാവാഭി നയത്തിലൂടെയും വിസ്മയം തീർക്കുന്ന കോതമംഗലം വാരപ്പെട്ടി ഇളങ്ങവം സ്വദേശിനിയായ നൃത്ത അദ്ധ്യാപിക കലാമണ്ഡലം അഞ്ജലി സുനിലിന്റെ അടുത്ത് ഡയാനയെത്തുന്നത്.നൃത്ത അദ്ധ്യാപികയുടെ നിർബന്ധത്തിനും തന്റെ ചെറു പ്രായത്തിൽ മനസ്സിൽ മൊട്ടിട്ട ആഗ്രഹപൂർത്തികരണത്തിനുമായി മക്കളുടെ ഒപ്പം ദക്ഷിണ വെച്ച് ഡയാന അടവുകൾ പഠിച്ചപ്പോൾ പൂവണിയാതെ പോയ ബാല്യകാല ആഗ്രഹങ്ങളുടെ ഭാരം ഇറക്കി വയ്ക്കുവാനുള്ള അവസരംകൂടിയായി. എന്നെക്കൊണ്ട് ഇത് സാധിക്കുമോ അഞ്ജലി ടീച്ചറെ എന്ന് സംശയത്തോടെ ചോദിച്ചപ്പോൾ ഡയാന ടീച്ചറെക്കൊണ്ട് മാത്രമേ ഇത് സാധിക്കൂ എന്ന് പറഞ്ഞുകൊണ്ട് തന്നെ പ്രോത്സാഹിപ്പിച്ച പ്രിയ ഗുരു കലാമണ്ഡലം അഞ്ജലി ടീച്ചറിന്റെ വിശ്വാസമാണ് തന്റെ ആഗ്രഹ സഫാല്യത്തിനു പിന്നിലെ ഊർജമെന്ന് ഡയാന പറയുന്നു.
മുഖാഭിനയങ്ങളിലൂടെയും, മുദ്രകളിലൂടെയും, അംഗ വിന്യാസങ്ങളിലൂടെയും നൃത്തച്ചുവടുകൾ തീർക്കാനൊരുങ്ങുകയാണ് ഈ കോളേജ് അദ്ധ്യാപിക. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസ്സോ. പ്രൊഫസർ മുവാറ്റുപുഴ, കടാതി വാത്യാട്ട് ഡോ. ജിനു പോളിന്റെ ഭാര്യയാണ്.
EDITORS CHOICE
സ്വപ്നതീരത്ത്കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പം ഒരുക്കി ഡാവിഞ്ചി സുരേഷ്

കൊച്ചി :മലയാളത്തിൻ്റെ കവി കുഞ്ഞുണ്ണി മാഷിന്റെ മണൽ ശില്പമൊരുക്കി പ്രശസ്ത ശിൽപ്പി ഡാവിഞ്ചി സുരേഷ്. തൃശൂർ കഴിമ്പ്രം ബീച്ച് സ്വപ്നതീരത്താണ് കുഞ്ഞുണ്ണി മാഷിന്റെ ശില്പം ഒരുക്കിയിരിക്കുന്നത്.കഴിമ്പ്രം ബീച്ച് ഫെസ്റ്റിന് മുന്നോടിയായി നടന്ന സാഹിത്യസദസ്സില്‍ കഴിമ്പ്രം കടപ്പുറത്ത് കുഞ്ഞുണ്ണിമാഷിന്‍റെ മണല്‍ ശില്‍പം തീര്‍ക്കുകയായിരുന്നു ഡാവിഞ്ചി.ആറടിയോളം ഉയരത്തില്‍ ഇരുപതടി വലുപ്പത്തില്‍ മൂന്നു മണിക്കൂര്‍ സമയം കൊണ്ട് തീര്‍ത്തതാണ് ഈ മണൽ ശില്‍പം. ഡാവിഞ്ചി സുരേഷിന് സഹായികളായി രാകേഷ് പള്ളത്ത്, ബക്കര്‍ തൃശൂര്‍ , ആസാദ് എന്നീ കലാകാരന്മാരും കൂടെയുണ്ടായിരുന്നു.
എഴുത്തുകാരനും നോവലിസ്റ്റുമായ എം.പി സുരേന്ദ്രന്‍ ശില്‍പം നാടിനു സമര്‍പ്പിച്ചു. പ്രോഗ്രാം സംഘാടകരായി ശോഭാ സുബിൻ,ഉണ്ണികൃഷ്ണന്‍ തൈപരംപത്ത്,ഷൈന്‍ നെടിയിരിപ്പില്‍ എന്നിവരുടെ കൂടെ നോവലിസ്റ്റും ഡി . വൈ എസ്. പിയുമായ സുരേന്ദ്രന്‍ മങ്ങാട്ട് ,കവിയും പ്രഭാഷകനുമായ ചന്ദ്രമോഹന്‍ കുമ്പളങ്ങാട് , സുനില്‍ വേളെക്കാട്ട്,ഷീജ രമേശ് ബാബു ,നൌഷാദ് പാട്ട് കുളങ്ങര , പി ഡി ലോഹിതദാക്ഷന്‍ , സുജിത് പുല്ലാട്ട് ,സൌമ്യന്‍ നെടിയിരിപ്പില്‍ , മധു കുന്നത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
EDITORS CHOICE
അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ : പെസഹായിൽ പിറന്ന ദാരുശില്പം.

- കൂവപ്പടി ജി. ഹരികുമാർ
കോതമംഗലം: ദാരുശില്പകലാ വിദഗ്ദ്ധൻ അനിൽ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതിൽ വിശുദ്ധവാരത്തിൽ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പർ’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയിൽ ജെറുസലേമിലെ ഒരു മാളികമുറിയിൽ യേശുവും ശിഷ്യന്മാരും പങ്കിട്ട ‘അവസാന അത്താഴം’ ലിയനാർഡോ ഡാവിഞ്ചി ചിത്രത്തെ പിൻപറ്റിയാണ് അനിൽ കരിങ്ങഴ മരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാർക്കും അംഗോപാംഗങ്ങളിൽ മലയാളിത്തം കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
ശില്പകലയിൽ ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താൻ കരിങ്ങഴ കള്ളിക്കാട്ടിൽ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂർത്തിയാക്കി റബ്ബർ വെട്ടിനിറങ്ങിയ കാലത്ത് നേരമ്പോക്കിനു തുടങ്ങിയതാണ് മരത്തിലെ ശില്പവേലകൾ. ശില്പങ്ങളുടെ രൂപം മുൻകൂട്ടി കണ്ട്,
ആവശ്യാനുസരണം സ്വന്തമായി നിർമ്മിയ്ക്കുന്ന ‘ടൂളു’കളുപയോഗിച്ചാണ് പണികൾ. ഹൈസ്പീഡ് ബ്ലേഡുകൾകൊണ്ടു നിർമ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തിൽ ശില്പങ്ങൾ ആവിഷ്കരിയ്ക്കുന്നത്. 22 വർഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയിൽ നിലനിർത്താൻ പ്രോത്സാഹനം നൽകി പരിശീലനം നൽകിയത്, ശില്പി ബിനു ആര്യനാടാണ്.
തേക്ക്, കുമ്പിൾ, ഈട്ടി മരങ്ങൾ ഉപയോഗിച്ചാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള ‘തിരുവത്താഴ’ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങൾ കണ്ടത്. രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു, ഇതു പൂർത്തിയാവാൻ. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠൻചാൽ ആശാന്റെ നിർബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനിൽ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാർഗ്ഗം. അവസരങ്ങൾ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കോതമംഗലത്തിനടുത്ത് ഒരു ഉൾനാടൻ ഗ്രാമമായതിനാൽ ഇദ്ദേഹത്തിന്റെ കഴിവുകൾ പുറം ലോകം അറിയാൻ ഏറെ വൈകി.
കരിങ്ങഴയിലെ വീട്ടിലെ പണിശാലയിൽ 12 അടി ഉയരത്തിലുള്ള ഒരു നടരാജശില്പം ചെയ്തു വച്ചിട്ടുണ്ട് അനിൽ. ബിജെപി, സംഘപരിവാർ പ്രസ്ഥാനങ്ങളുമായി ചേർന്നു നിൽക്കുന്നതിനാൽ തന്റെ ഈ ശില്പം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് സംഭാവന ചെയ്യുവാനിരിയ്ക്കുകയാണ് അനിലിന്റെ കുടുംബം. രൂപക്കുമ്പിളിൽ തീർത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാൻ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങൾ ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അർഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരൻ. ദിവ്യയാണ് ഭാര്യ. മക്കൾ: ഭാഗ്യലക്ഷ്മിയും ഭഗവത്കൃഷ്ണനും.
ഫോട്ടോ: അനിൽ കരിങ്ങഴയുടെ ‘തിരുവത്താഴം’ ശില്പം.
-
ACCIDENT1 week ago
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
-
AGRICULTURE6 days ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME4 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS6 days ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി
-
NEWS7 days ago
ബസ് കാത്തിരിപ്പ് കേന്ദ്രം ഉടൻ പൊളിച്ച് നീക്കി യാത്രക്കാരുടെ ജീവൻ സംരക്ഷിക്കുക: എച്ച്.എം.എസ്
-
NEWS1 week ago
ഫാം പ്ലാൻ പദ്ധതി പ്രകാരം പ്രീമിയം ഔട്ട് ലെറ്റ് പ്രവർത്തനമാരംഭിച്ചു
-
CRIME1 week ago
ഏഴു കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പോലീസ് പിടിയിൽ
-
NEWS3 days ago
ഹൈമാസ്റ്റ് ലൈറ്റിനായി പൂവിതറി ചന്ദനത്തിരി കത്തിച്ച് കോട്ടപ്പടിക്കാർ