പെരുമ്പാവൂർ : കീഴില്ലം പാണിയേലിപ്പോര് റോഡിന്റെ രണ്ടാം ഘട്ട സർവ്വേ നടപടികൾ പൂർത്തീകരിച്ചു റിപ്പോർട്ട് സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. 3 മാസങ്ങൾ കൊണ്ടാണ് സർവ്വേ നടപടികൾ പൂർത്തീകരിച്ചത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർദ്ദേശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ ബജറ്റിൽ 20 കോടി രൂപ പ്രഖ്യാപിച്ചതിനെ തുടർന്നാണ് പദ്ധതിയുടെ പ്രാഥമിക ഘട്ട നടപടികൾ ആരംഭിച്ചത്. 12 മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നതിനാണ് സർവ്വേ റിപ്പോർട്ട് നിർദ്ദേശിച്ചിരിക്കുന്നത്. 7 മീറ്റർ വീതിയിൽ ടാർ ചെയ്തു റോഡ് പുനർ നിർമ്മിക്കും. ഇരു വശങ്ങളിലും കാന നിർമ്മിച്ചു റോഡിന് ദീർഘകാല സുരക്ഷിതത്വം നൽകും.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
റോഡിന് കുറുകെ കനാൽ പാലം ജംഗ്ഷൻ, പറമ്പിപീടിക എന്നീ ഭാഗങ്ങളിൽ വരുന്ന പെരിയാർ വാലിയുടെ രണ്ട് പാലങ്ങൾ പൊളിച്ചു നീക്കി പുതിയത് നിർമ്മിക്കും. പാലത്തിന് 7.5 വീതിയും ഇതോടൊപ്പം ഇരു വശങ്ങളിലും നടപ്പാതയും ഉണ്ടാകും. കയറ്റങ്ങളും താഴ്ചകളും പരമാവധി ഒഴിവാക്കി റോഡ് ഒരേ നിരപ്പിലാക്കും. ദുർബലാവസ്ഥയിലായ കലുങ്കുകൾ പൊളിച്ചു മാറ്റി പുതിയവ നിർമ്മിക്കും. വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിലും ചെറിയ കലുങ്കുകൾ പൊളിച്ചു വലിയ കലുങ്കുകൾ പണിയും. ഏറ്റവും ആധുനികമായ ബി.എം ബി.സി നിലവരത്തിലാണ് റോഡ് ടാർ ചെയ്യുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി വളവുകൾ പരമാവധി നിവർത്തുന്നതിനും സർവ്വേ റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. 3 മാസങ്ങൾ കൊണ്ട് എസ്റ്റീം ഡെവലപ്പേഴ്‌സ് ആണ് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. 9.90 ലക്ഷം രൂപയാണ് സർവ്വേ നടപടികൾക്ക് അനുവദിച്ചിരുന്നത്.
2018 ൽ പദ്ധതിയുടെ സർവ്വേ നടപടികൾ പൂർത്തീകരിച്ചു പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗത്തിന് സമർപ്പിച്ചിരുന്നുവെങ്കിലും പരിശോധനക്ക് ശേഷം റിപ്പോർട്ട് അപൂർണ്ണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പദ്ധതി രേഖ പൂർത്തികരിക്കുവാൻ സാധിച്ചിരുന്നില്ല. 8.07 രൂപയാണ് അന്ന് സർവ്വേ നടത്തുന്നതിനായി അനുവദിച്ചിരുന്നത്. ഈ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ചു റോഡിന് ആവശ്യമായ വീതി ഇല്ലെന്ന് കണ്ടെത്തിയിരുന്നു.
റോഡിന്റെ ഇരു വശങ്ങളിലുമായി 20 മീറ്റർ വീതിയിലാണ് ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തിയത്. റോഡിൽ വരുന്ന കലുങ്കുകൾ, പാലങ്ങൾ എന്നിവ ഉൾപ്പെടെ റോഡിന്റെ ഇരു വശങ്ങളിലുമായി 40 മീറ്റർ വീതിയിലുള്ള വിവരങ്ങളാണ് ടോട്ടൽ സ്റ്റേഷൻ സർവ്വേയിലൂടെ ശേഖരിച്ചത്. ഓരോ കിലോമീറ്റർ ദൂരത്തിലുമുള്ള മണ്ണ് സാമ്പിൾ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിശോധിച്ചു. നിലവിലുള്ള മണ്ണിന്റെ ഉറപ്പ് പരിശോധിച്ചു സി.ബി.ആർ കണ്ടുപിടിക്കുന്നതിനാണ് ഇത്.
സർവ്വേ റിപ്പോർട്ട് തയ്യാറാക്കി പൊതുമരാമത്ത് രൂപരേഖ വിഭാഗത്തിന് സമർപ്പിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. തുടർന്ന് പദ്ധതിയുടെ വിശദമായ രേഖ തയ്യാറാക്കി കിഫ്ബിയിൽ സമർപ്പിച്ചു അനുമതി ലഭ്യമാക്കും. കലുങ്കുകളും കാനയും നിർമ്മിച്ചു വെള്ളക്കെട്ട് പൂർണ്ണമായും ഒഴിവാക്കി റോഡ് കൂടുതൽ കാലം നിലനിൽക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. നിലവിലുള്ള ടാറിംഗ് നീക്കം ചെയ്തു ഏറ്റവും ആധുനികമായ രീതിയിൽ റോഡ് പുനർ നിർമ്മിക്കും. ദിശ ബോർഡുകളും യാത്രികർക്ക് സഹായകരമാകുന്ന റിഫ്ളക്റ്ററുകളും സ്ഥാപിക്കും. എത്രയും വേഗത്തിൽ തന്നെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് എംഎൽഎ പറഞ്ഞു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)