മൂവാറ്റുപുഴ: നിർമ്മല കോളേജ് വിദ്യാർത്ഥിനിയെ ബൈക്ക് ഇടിപ്പിച്ച്
കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഏനാനല്ലൂർ
കുഴുമ്പിത്താഴം ഭാഗത്ത്, കിഴക്കെമുട്ടത്ത് വീട്ടിൽ ആൻസൺ റോയ് (23)
യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി
വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
മൂവാറ്റുപുഴ, വാഴക്കുളം എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ
കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ച് കടന്ന്
നാശനഷ്ടമുണ്ടാക്കുക തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ. 2020
ൽ മൂവാറ്റുപുഴ ചിറപ്പടി ആനിക്കാട് ഭാഗത്ത് ഇയാളും കൂട്ടാളികളും
മയക്ക് മരുന്ന് ഉപയോഗിച്ച് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്
ചോദ്യം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച
കേസിലും, 2022 ൽ വാഴക്കുളം മഞ്ഞള്ളൂർ ഭാഗത്തുള്ള ബാറിലെ
ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയാണ്. കഴിഞ്ഞ
ജൂലായ് അവസാനം അമിത വേഗതയിലും, അശ്രദ്ധമായും
ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച് വന്ന് മൂവാറ്റുപുഴ നിർമ്മല
കോളേജിന് മുമ്പിൽ വച്ച് വിദ്യാർത്ഥിനികളായ നമിതയേയും, മറ്റൊരു
ആളെയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഇതിൽ നമിത കൊല്ലപ്പെട്ടു.
കൂടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഇതിന്
മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി
മൂവാറ്റുപുഴ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ്
വരികെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്.
കല്ലൂർക്കാട് പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണിക്യഷ്ണൻ, സി.പി.
ഒമാരായ ബേസിൽ സ്ക്കറിയ, സേതു കുമാർ, കെ.എം.നൗഷാദ്
എന്നിവരാണ് അറസ്റ്റ് ചെയ്ത് വിയ്യൂർക്ക് മാറ്റിയത്. ഓപ്പറേഷൻ
ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 89 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു. 68 പേരെ നാട് കടത്തി.
