Connect with us

Hi, what are you looking for?

EDITORS CHOICE

ദ്രോണാചാര്യ അവാർഡ് തിളക്കത്തിൽ ഔസെഫ് മാസ്റ്റർ; അത്‌ലറ്റിക്സ് പരിശീലകന്‍ ടി പി ഔസേഫ്ന് ദ്രോണാചാര്യ.

കൊച്ചി : ദ്രോണാചാര്യ അവാർഡിന്റെ തിളക്കത്തിലാണ് ഔസെഫ് മാസ്റ്റർ.നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് പെരുമ്പാവൂർ സ്വദേശി ടി. പി ഔസെഫ് എന്ന കായികപരിശീലകനെ തേടിയെത്തുമ്പോള്‍ അത്‌ വൈകി വന്ന അംഗീകാരം കൂടിയാണ്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ തേക്കമാലില്‍ ഔസേഫ് മാസ്റ്റര്‍ക്ക് ഇത് നിറഞ്ഞ അഭിമാന നിമിഷം.16 വർഷത്തെ എയർ ഫോഴ്‌സ് ഔദ്യോഗിക ജീവിതത്തിനിടയിൽ 13 വർഷം ലോങ്ങ്‌ ജംപിലും,5 വർഷം ട്രിപ്പിൾ ജമ്പിലും ചാമ്പ്യൻ.“അംഗീകാരം വൈകിപോയതിൽ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്ക് മാത്രമല്ല, ഇടയ്ക്ക് താഴേയ്ക്ക് നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെ ജീവിതങ്ങളിലേക്കും നമ്മള്‍ കടന്നുചെല്ലണം” – ബോബി അലോഷ്യസ് അടക്കമുള്ള നിരവധി അന്തര്‍ദേശിയ താരങ്ങളേയും 25 ഓളം പരിശീലകരേയും വാര്‍ത്തെടുത്ത കായിക പരിശീലകന്റെ വാക്കുകള്‍ക്ക് ദാര്‍ശനിക ഭാവം.


15 വര്‍ഷത്തെ അത്‌ലറ്റിക് ചരിത്രവും 43 വര്‍ഷത്തെ പരിശീലക ചരിത്രവും ഈ 75കാരനുണ്ട്. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂള്‍, കോതമംഗലം എം.എ. കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍, പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഔസേപ്പ് മാസ്റ്റര്‍ 1964ല്‍ എയര്‍ഫേഴ്സില്‍ റഡാര്‍ മെക്കാനിക്കായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എയര്‍ഫോഴ്സില്‍ തുടര്‍ച്ചയായ 13 വര്‍ഷം ലോങ്ങ് ജംപിലും അഞ്ചുവര്‍ഷം ട്രിപ്പിള്‍ ജംബിലും ചാമ്പ്യനായി. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ട്സില്‍ അത്‌ലറ്റിക്സില്‍ ഡിപ്ലോമയും നേടി 1981ല്‍ എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചു. അതേവര്‍ഷം തന്നെ കേരള സ്‌പോര്‍ട്ട്സ് കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം ജി.വി. രാജ സ്‌കൂളില്‍ കോച്ചായി നിയമിതനായി. ട്രിപ്പിള്‍ ജംപില്‍ എസ്. എസ്. മുരളി എന്ന അന്തര്‍ദേശീയ താരത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുന്നത് ജി.വി.രാജയില്‍ ചിലവഴിച്ച മൂന്നുവര്‍ഷങ്ങളില്‍ തന്നെ.

തൃശ്ശൂര്‍ വിമല കോളേജില്‍ 1986ല്‍ കോച്ചായി പ്രവേശിച്ചതിനെ തുടര്‍ന്നുള്ള ഏഴുവര്‍ഷങ്ങളില്‍ ബോബി അലോഷ്യസ്, ലേഖ തോമസ്, അഞ്ജു ബോബി ജോർജ് , ജിനു ഫിലിപ്പ് അടക്കമുള്ള അന്തര്‍ദേശീയ താരങ്ങളുടെ വളര്‍ച്ചക്ക് സാക്ഷിയായി. 1992 മുതല്‍ രണ്ടുവര്‍ഷം പാല അല്‍ഫോണ്‍സ കോളേജിലും 94 മുതല്‍ 98 വരെ ഇന്ത്യന്‍ ടീമിന്റെ അത്‌ലറ്റിക് കോച്ചായും പ്രവര്‍ത്തിച്ചു. സ്‌പോര്‍ട്ട്സ് കൗണ്‍സിലിന്റെ പരിശീലക സ്ഥാനത്തുനിന്നും 2001ല്‍ വിരമിച്ച ശേഷം കോതമംഗലം മാര്‍ ബേസില്‍ സ്കൂൾലും തുടര്‍ന്ന് 16 വര്‍ഷം കോതമംഗലം എം.എ. കോളേജിന്റെ പരിശീലന കളരിയിൽ പരിശീലകന്റെ വേഷമണിഞ്ഞു.


2019ല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെത്തിയ ഔസേഫ് മാസ്റ്റര്‍ സച്ചുജോര്‍ജ്ജ്, മുഹമ്മദ് അനസ്, മീര ഷിബു, സാന്‍ട്ര ബേബി, സെബാസ്റ്റിയന്‍ ഷിബു എന്നി രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ലോങ്ങ് ജംപിലും ട്രിപ്പിള്‍ ജംപിലും തീവ്രപരിശീലനം നല്‍കി വരികയാണ്. ഫ്രാന്‍സില്‍ നടക്കുന്ന 2024ലെ ഒളിമ്പിക്സിലേക്ക് ഇവരെ സജ്ജരാക്കുകയാണ് ലക്ഷ്യം.
” അമിതമായ രാഷ്ട്രീയ വല്‍ക്കരണമാണ് ഇന്ത്യന്‍ കായികരംഗത്തിന് വിനയായി മാറുന്നത്. കായികതാരങ്ങളേക്കാളും പരിശീലകരേക്കാളും സംഘടനകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രാധാന്യം ലഭിക്കുന്ന അവസ്ഥ മാറിയെ തീരു” പരിശീലന രംഗത്ത് വിട്ടുവീഴ്ച കാണിക്കാത്ത 75 കാരന്റെ വാക്കുകളുടെ മൂര്‍ച്ചക്ക് കുറവില്ല. ഗ്രേസിയാണ് ഭാര്യ. ബോബി ജോസ്, ടീന ജോസ്, ടെസി ജോസ് എന്നിവര്‍ മക്കളാണ്

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം. 13 (13/4) വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്.ഇത്തവണത്തെ ഫെയര്‍ വലിയ ആകര്‍ഷകമല്ലെന്നുമാത്രം.സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല.പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ...

NEWS

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...